
കൊച്ചി : നെടുമ്പാശ്ശേരിയിൽ റോഡിലെ കുഴിയിൽ പെട്ട് തെറിച്ചു വീണ ബൈക്ക് യാത്രികൻ മറ്റൊരു വാഹനമിടിച്ച് മരിച്ച സംഭവത്തിൽ ദേശീയ പാത അതോരിറ്റിയെ കുറ്റപ്പെടുത്തി സംസ്ഥാന സർക്കാർ. ദേശീയ പാതകളിൽ പോയി സംസ്ഥാന സർക്കാരിന് കുഴിയടക്കാനാകില്ലെന്നും ഹാഷിമിന്റെ മരണത്തിന് ഇടയായ അപകടത്തിന് കാരണക്കാരായ കരാറുകാർക്ക് എതിരെ കേസെടുക്കണമെന്നും മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. ഓരോ റീച്ചിലും കരാറുകാരുടെ പേര് പ്രദർശിപ്പിക്കണമെന്നും മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.
അതിനിടെ ദേശീയപാത അതോറിറ്റിയെയും സംസ്ഥാന പൊതുമരാമത്ത് വകുപ്പിനെയും കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തി. റോഡ് നന്നാക്കാതെ ടോൾ പിരിക്കാൻ അനുവദിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി. സതീശൻ ആവശ്യപ്പെട്ടു. ദേശീയപാതകളിൽ മോശം സ്ഥിതിയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ ബെന്നിബഹനാൻ എംപി പ്രതിഷേധം അറിയിച്ച് കത്തെഴുതി.
അറ്റകുറ്റപണികൾ കൃത്യമായി നടത്തിയിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന അപകട മരണമാണ് ഹാഷിമിന്റേത്. മഴക്കാലം കഴിയുന്നത് വരെ കുഴിയടക്കാൻ കരാറുകാർ കാത്ത് നിൽക്കുന്നതാണ് പ്രശ്നം. ഹൈക്കോടതി വിമർശനം വന്നപ്പോൾ ചിലയിടങ്ങളിൽ കുഴിയടച്ചെങ്കിലും ഇത് ഇനിയും പൂർത്തിയാക്കിയില്ല. ദേശീയ പാതകളിലെ സ്ഥിതിയിൽ കേന്ദ്രസർക്കാരിനെ പ്രതിഷേധമറിയിക്കുകയാണ് സംസ്ഥാന സർക്കാരിന് മുന്നിൽ ഇനിയുള്ള വഴി.
നെടുമ്പാശ്ശേരി അപകടം: ദേശീയ പാതാ അതോറിറ്റിക്കെതിരെ മന്ത്രി റിയാസ്
വെള്ളിയാഴ്ച രാത്രി ഹോട്ടൽ പൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് റോഡിലെ കുഴിയിൽ പെട്ട് തെറിച്ചു വീണ ബൈക്ക് യാത്രികൻ ഹാഷിം പിന്നാലെ വന്ന വാഹനമിടിച്ച് മരിച്ചത്. ഹോട്ടൽ ജീവനക്കാരനായ ഇദ്ദേഹം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്. ഇടിച്ച വാഹനം നിർത്താതെ പോയി. വെള്ളിയാഴ്ച രാത്രി ഹോട്ടൽ പൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോൾ 10.20 ഓടെയായിരുന്നു അപകടമുണ്ടായത്. സമീപമുള്ള കുത്തനെയുള്ള വളവിലെ ഭീമൻകുഴിയിൽ വീണ സ്കൂട്ടറിൽ നിന്ന് ഹാഷിം റോഡിലേക്ക് തെറിച്ചു വീഴുകയും ഈ സമയം പിറകിൽ വന്ന വാഹനം ദേഹത്ത് കയറിയിറങ്ങുകയുമായിരുന്നു.
റോഡിലെ കുഴിയിൽ പെട്ട് തെറിച്ചു വീണ ബൈക്ക് യാത്രികൻ മറ്റൊരു വാഹനമിടിച്ച് മരിച്ചു, പ്രതിഷേധം ശക്തം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam