
തിരുവനന്തപുരം : ലിംഗ വത്യസമില്ലാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരെ 'ടീച്ചർ' എന്ന് വിളിക്കണമെന്ന ബാലവകാശ കമ്മീഷൻ ഉത്തരവിൽ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സർ, മാഡം അഭിസംബോധനകളിൽ സർക്കാരിന് ബാലാവകാശ കമ്മീഷൻ അറിയിപ്പ് നൽകിയിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വിശദീകരിച്ചു. ഇങ്ങനൊരു തീരുമാനം എടുത്തില്ലെന്ന് കമ്മിഷൻ ചെയർമാൻ തന്നെ അറിയിച്ചിട്ടുണ്ടെന്നും. കൂടുതൽ കരുതലോടെ എടുക്കേണ്ട തീരുമാനമാണിതെന്നുമാണ് മന്ത്രിയുടെ നിലപാട്.
മന്ത്രിയുടെ വാക്കുകൾ
‘‘ബാലാവകാശ കമ്മിഷന്റെ ഒരു സിറ്റിങ്ങിൽ അങ്ങനെയൊരു തീരുമാനം എടുത്തതായി മാധ്യമങ്ങളിലൂടെ അറിഞ്ഞു. എന്നാൽ ബാലാവകാശ കമ്മിഷന്റെ തീരുമാനമൊന്നും വിദ്യാഭ്യാസ വകുപ്പിന് കിട്ടിയിട്ടില്ല. അങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ലെന്ന് ബാലാവകാശ കമ്മിഷന്റെ ചെയർമാൻ പ്രസ്താവന നടത്തിയിട്ടുണ്ട്"- എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം
കഴിഞ്ഞദിവസമാണ് ലിംഗ വ്യത്യാസമില്ലാതെ അധ്യാപകരെ ടീച്ചർ എന്ന് വിളിക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവ് പുറത്ത് വന്നത്. അധ്യാപകരെ ആദര സൂചകമായി അഭിസംബോധന ചെയ്യാൻ കഴിയുന്ന അനുയോജ്യമായ പദമാണ് ടീച്ചര്‍. ടീച്ചർ വിളിയിലൂടെ തുല്യത നിലനിർത്താനും, കുട്ടികളോടുളള അടുപ്പം കൂട്ടാനും സ്‌നേഹാർദ്രമായ സുരക്ഷിതത്വം കുട്ടികൾക്ക് അനുഭവിക്കാനും കഴിയുമെന്നാണ് ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ കെ.വി. മനോജ്കുമാർ, അംഗം സി. വിജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ചിന്‍റെ ഉത്തരവിലുള്ളത്. സർ, മാഡം തുടങ്ങിയ ഒരു പദവും ടീച്ചർ പദത്തിനോ സങ്കൽപ്പത്തിനോ തുല്യമാകില്ലെന്നാണ് കമ്മീഷൻ വിലയിരുത്തൽ. പിന്നാലെ വലിയ രീതിയിൽ വിഷയം ചർച്ചയായി. ഒരുവിഭാഗം ആളുകൾ ടീച്ചർ വിളിയെ അനുകൂലിച്ചപ്പോൾ മറുപക്ഷം എതിർ സ്വരമുയർത്തിക്കഴിഞ്ഞു. സമൂഹ മാധ്യമങ്ങളിലും വിഷയം വലിയ തോതിൽ ചർച്ച ആയിട്ടുണ്ട്.
സ്കൂളിലെ സർ, മാഡം വിളി ഒഴിവാക്കിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മുന്‍ എംഎല്‍എ കെഎം ഷാജി. ചെയ്യുന്നത് അപകടം പിടിച്ച പണിയെന്ന് കെഎം ഷാജി -കൂടുതൽ ഇവിടെ വായിക്കാം READ MORE
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam