
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അമ്മയ്ക്ക് കൂട്ടുവന്ന 12കാരിയെ ഉപദ്രവിച്ച കേസിൽ പ്രതിക്ക് തടവു ശിക്ഷ. പുന്നപ്ര പൊള്ളൈ വെളി വീട്ടിൽ അരുണിനെയാണ് (28) ഹരിപ്പാട് പോക്സോ കോടതി ഒമ്പത് വർഷം തടവിനും 70,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്. ഹരിപ്പാട് പോക്സോ കോടതി ജഡ്ജി ഹരീഷ് ജി ആണ് വിധി പ്രസ്താവിച്ചത്. പ്രതി പിഴത്തുക അടയ്ക്കാത്ത പക്ഷം അധിക തടവ് അനുഭവിക്കേണ്ടി വരും. 2024 മേയ് 13 നായിരുന്നു കേസിനാസ്പദമായ സംഭവം.
വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന അമ്മയ്ക്കൊപ്പമാണ് പെൺകുട്ടി ആശുപത്രിയിലെത്തിയത്. രാവിലെ 11 മണിയോടെ പെൺകുട്ടി ബാത്റൂമിൽ കയറിയ സമയം പിന്തുടർന്നെത്തിയ പ്രതി, വാതിൽ തള്ളിത്തുറന്ന് അകത്തുകയറി കുട്ടിയെ ലൈംഗിക ഉദ്ദേശത്തോടെ ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് കേസ്. അമ്പലപ്പുഴ പൊലീസ് സബ് ഇൻസ്പെക്ടർ ഷാഹുൽ ഹമീദ് പി ബി രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്പെക്ടർ പ്രിൻസ്, എ എസ്ഐ ലത ഉമേഷ്, സിവിൽ പൊലീസ് ഓഫിസര്‍ അഞ്ജു രാജു എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്. എ എസ്ഐമാരായ കെ സി സതീഷ്, വാണി പീതാംബരൻ, സി പി ഒ അനു ആന്റപ്പൻ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് രഘു കോടതിയിൽ ഹാജരായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam