ഞങ്ങൾക്ക് ജലീലിനോട് പകയില്ല. ജലീലാണ് ലീഗിനെ ലക്ഷ്യം വെക്കുന്നത്. ജലീൽ കാരണം ലീഗിന് ഒന്നും സംഭവിച്ചിട്ടില്ല. പക്ഷേ ജലീൽ കാരണം മന്ത്രിസഭയിൽ തന്നെ പ്രശ്നമുണ്ടായി.
മലപ്പുരം: സിപിഎം വിഷയങ്ങളെ വർഗ്ഗീയമായി തിരിച്ചു വിടുകയാണെന്ന് മുസ്ലിംലീഗ് എംഎൽഎ എംകെ മുനീര്‍. പാർട്ടി സെക്രട്ടറി തന്നെ പച്ചയായ വർഗ്ഗീയത പറയുകയും വർഗ്ഗീയ ചേരിതിരിവിന് ശ്രമിക്കുകയും ചെയ്യുന്നു. സിപിഎം മുസ്ലീം ലീഗിനെ ഒറ്റതിരിഞ്ഞും കുഞ്ഞാലിക്കുട്ടിയെ വ്യക്തിപരമായും ആക്രമിക്കുകയാണെന്നും മുനീര്‍ കുറ്റപ്പെടുത്തി.
"ഖുര്‍ ആൻ വിഷയമായി ഉയർത്തിക്കൊണ്ടുവന്നത് ലീഗല്ല. വിദേശ രാജ്യത്ത് നിന്ന് സമ്മാനങ്ങൾ സ്വീകരിക്കുന്നതിന് മുൻപ് സമ്മതം വാങ്ങണമെന്നും മതഗ്രന്ഥങ്ങൾ കൊണ്ട് വരുന്നുണ്ടെങ്കിൽ കസ്റ്റംസ് ഡ്യൂട്ടി കൊടുത്ത് കൊണ്ടു വരണമെന്നുമാണ് പ്രോട്ടോക്കോൾ. ലീഗ് മതപരമായ കാര്യത്തെ എതിർക്കുന്നുവെന്നാണ് കെടി ജലീൽ പ്രചരിപ്പിക്കുന്ന ത്. ജലിലിനെതിരെ ശബ്ദമുയർത്തിയാൽ മതത്തിൽ നിന്ന് പുറത്താവുന്ന അവസ്ഥ വരെയെത്തി".
"ഞങ്ങൾക്ക് ജലീലിനോട് പകയില്ല. ജലീലാണ് ലീഗിനെ ലക്ഷ്യം വെക്കുന്നത്. ജലീൽ കാരണം ലീഗിന് ഒന്നും സംഭവിച്ചിട്ടില്ല. പക്ഷേ ജലീൽ കാരണം മന്ത്രിസഭയിൽ തന്നെ പ്രശ്നമുണ്ടായി. സംശയങ്ങൾ ദൂരീകരിക്കുന്നത് വരെ മാറി നിൽക്കാൻ ജലീൽ ആർജ്ജവം കാണിക്കണം. ലീഗിന്‍റെ മേൽ കുതിര കയറാൻ വന്നാൽ ഒറ്റക്കെട്ടായി നിന്ന് ചെറുത്ത് തോൽപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടതു പക്ഷം കനത്ത ആഘാതം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽ ബിജെപിക്ക് ആയുധം കൊടുക്കുന്നു". ന്യൂനപക്ഷ പ്രീണനമായി അവതരിപ്പിക്കുന്നത് ബിജെപിയെ സഹായിക്കാനാണെന്നും മുനീര്‍ ആരോപിച്ചു.