
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ അഴിമതി ആരോപണങ്ങൾ ശക്തമായി ഉന്നയിച്ച് യുഡിഎഫ് കൺവീനർ എംഎം ഹസൻ. എ.ഐ ക്യാമറയിൽ തീവെട്ടിക്കൊള്ളയാണ് നടന്നതെന്ന് പറഞ്ഞ അദ്ദേഹം 1500 കോടിയുടെ കെ ഫോൺ പദ്ധതി അഴിമതി നടത്താൻ വേണ്ടി മാത്രമുള്ളതാണെന്നും വിമർശിച്ചു. ഇന്റർനെറ്റ് കണക്ഷൻ കൊടുത്ത് പാവപ്പെട്ടവരെ സ്വാധീനിക്കാൻ പിണറായി വിജയന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂർ കത്തുമ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രി കർണാടകയിൽ റോഡ് ഷോയിലായിരുന്നുവെന്ന് വിമർശിച്ചാണ് അദ്ദേഹം വാർത്താ സമ്മേളനം തുടങ്ങിയത്. പിന്നാലെ വിമർശനം സംസ്ഥാന സർക്കാരിന് നേരെയായി. സംസ്ഥാന സർക്കാരിനെതിരെ യു ഡി എഫ് ഉന്നയിച്ച അഴിമതി ആരോപണങ്ങൾ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. എഐ ക്യാമറയിൽ തീവെട്ടിക്കൊള്ളയാണ് നടന്നത്. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിട്ട് സർക്കാർ പരിഗണിച്ചില്ല. 1500 കോടിയുടെ കെ ഫോൺ പദ്ധതി അഴിമതി നടത്താൻ വേണ്ടി മാത്രമുള്ളതായിരുന്നുവെന്നും അതുകൊണ്ട് യുഡിഎഫ് കെ ഫോൺ ഉദ്ഘാടനം ബഹിഷ്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് മരുന്ന് ഗോഡൗണുകളിൽ നടന്ന തീപിടുത്തങ്ങൾ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് അദ്ദേഹം ആരോപിച്ചു. തെളിവുകൾ നശിപ്പിക്കാൻ വേണ്ടിയുള്ള തീപിടിത്തങ്ങളായിരുന്നു ഇവ. അഴിമതി ആരോപണം ഉന്നയിച്ചാൽ അപ്പോൾ അവിടെ തീ പിടിക്കുന്ന സ്ഥിതിയാണ്. വന്യമൃഗശല്യം തടയാൻ കേന്ദ്ര നിയമം കാലാനുസൃതമായി മാറ്റണം. ഈ ആവശ്യത്തിനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷമാണെന്നും തടയാൻ സർക്കാർ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ലഹരി മാഫിയയെ അമർച്ച ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ജൂൺ മാസം 20 ന് അഴിമതിക്കെതിരെ യുഡിഎഫ് ജനകീയ സായാഹ്ന സദസ് നിയോജക മണ്ഡലങ്ങളിൽ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തീരദേശ ഹൈവേക്ക് സ്ഥലം ഏറ്റടുക്കുന്നതിൽ സർവത്ര ആശയക്കുഴപ്പമുണ്ടെന്നും മത്സ്യതൊഴിലാളികൾ ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു. വിഷയം പഠിക്കാൻ ഷിബു ബേബി ജോൺ കൺവീനറായി കമ്മിറ്റിയെ നിയോഗിച്ചു. ലോക്സഭ തെരെഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാതലത്തിൽ നേതൃയോഗം ജൂൺ-ജൂലൈ മാസങ്ങളിൽ നടക്കുമെന്നും ശശി തരൂരിന്റെ പ്രസ്താവനയിൽ വിശദീകരണം തേടേണ്ടത് എഐസിസിയാണെന്നും അദ്ദേഹം പറഞ്ഞു.