
ഇടുക്കി: തിരുവനന്തപുരത്ത് സിപിഎം ആസ്ഥാനമായ എകെജി സെന്‍ററിന് നേരെയുള്ള ബോംബാക്രമണത്തില്‍ രൂക്ഷ പ്രതികരണവുമായി മുന്‍ മന്ത്രിയും ഉടുമ്പുഞ്ചോല എംഎല്‍എയുമായ എംഎം മണി. പലവട്ടം ക്ഷമിച്ചിട്ടുണ്ട് എന്ന് കരുതി എപ്പോഴും അത് പ്രതീക്ഷിക്കരുതെന്ന് മണി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. എകെജി സെന്‍ററിന് നേരെയുള്ള ബോംബാക്രമണത്തില്‍ പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്നലെ രാത്രി 11.30 യോടെയാണ് എകെജി സെന്‍ററിലെ ഹാളിലേക്കുള്ള ഗേറ്റിന് നേരെ സ്കൂട്ടറിലെത്തിയ ആള്‍ ബോംബെറിഞ്ഞത്. എകെജി സെന്‍ററിന്‍റെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്നും സ്കൂട്ടറില്‍ വന്ന ഒരാളാണ് ബോംബെറിഞ്ഞത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. മുന്നിലെ ഗേറ്റില്‍ പൊലീസുകാര്‍ ഉണ്ടായിരുന്ന സമയത്താണ് ആക്രമണം. ബോംബ് എറിഞ്ഞ ശേഷം ഇയാള്‍ അതിവേഗം സ്കൂട്ടര്‍ ഓടിച്ചു പോവുകയായിരുന്നു. രണ്ട് ബൈക്കുകള്‍ ആക്രമണം നടന്ന സമയത്ത് ആ ഭാഗത്ത് എത്തിയെന്ന് സിപിഐഎം ഓഫീസ് സെക്രട്ടറി ബിജു കണ്ടക്കൈ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
Read More : എകെജി സെന്റർ ആക്രമണം: 'ഇത് കോൺഗ്രസ് ശൈലി അല്ല'; പൊലീസ് മറുപടി പറയണമെന്ന് ഉമ്മന്‍ചാണ്ടി
എകെജി സെന്റർ ആക്രമണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വലായിരിക്കും പ്രത്യേക സംഘം. ബോംബ് എറിഞ്ഞ പ്രതിയെ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. ഇതിനായി പ്രദേശത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. അതേസമയം സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അഭ്യര്‍ത്ഥിച്ചു.
Read More : എകെജി സെന്റർ ആക്രമണം അന്വേഷിക്കാൻ പ്രത്യേക സംഘം, അക്രമിയുടെ ബൈക്ക് കേന്ദ്രീകരിച്ച് അന്വേഷണം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam