
ഇടുക്കി: പി കെ ബഷീർ (PK Basheer) എംഎൽഎയുടെ വിവാദ പരാമർശത്തിൽ മറുപടിയുമായി മുന്‍ മന്ത്രി എം എം മണി (MM Mani). ബഷീർ പറഞ്ഞത് വിവരക്കേടാണെന്ന് എം എം മണി പ്രതികരിച്ചു. അയാൾ മുസ്ലീം ലീഗല്ലേ? അതിന്‍റെ വിവരക്കേട് അയാൾക്കുണ്ട്. ഒരിക്കൽ നിയമസഭയിൽ താനുമായി ഏറ്റുമുട്ടിയതാണ്. അന്ന് ഞാൻ പറഞ്ഞ് ഇരുത്തിയതാണ്. അതിന് ശേഷം ഇപ്പോഴാണെന്ന് എം എം മണി പറഞ്ഞു. പി കെ ബഷീര്‍ പറഞ്ഞ വിവരക്കേടിന് ഇപ്പോൾ മറുപടിയില്ലെന്ന് പറഞ്ഞ എം എം മണി, സമൂഹമാധ്യമങ്ങളിൽ അയാള്‍ ഇഷ്ടം പോലെ തെറി കേട്ടുകൊണ്ടിരിക്കുകയാണെന്നും അത് അങ്ങനെ നടക്കട്ടെയെന്നും പ്രതികരിച്ചു.
എം എം മണിയെ നിറത്തിന്‍റെ പേരിലാണ് ഏറനാട് എംഎൽഎ പി കെ ബഷീർ ഇന്നലെ അധിക്ഷേപിച്ചത്. കറുപ്പ് കണ്ടാൽ ഭയക്കുന്ന മുഖ്യമന്ത്രി എം എം മണിയെ കണ്ടാൽ എന്താകും സ്ഥിതിയെന്നായിരുന്നു പി കെ ബഷീറിന്‍റെ പരിഹാസം. സാദിഖലി ശിഹാബ് തങ്ങളുടെ വയനാട് പര്യടന കൺവൻഷൻ വേദിയിലായിരുന്നു വിവാദ പ്രസംഗം. എം എം മണിയുടെ കണ്ണും മോറും കറുപ്പല്ലേ എന്ന് പി കെ ബഷീർ എംഎൽഎ പരിഹസിച്ചു.
Also Read: എം.എം.മണിയെ നിറത്തിൻ്റെ പേരിൽ അധിക്ഷേപിച്ച് പി.കെ.ബഷീർ എംഎൽഎ
'ഒരു മുഖ്യമന്ത്രി യാത്ര പോകണമെങ്കിൽ നാല് മണിക്കൂർ ജനം റോഡിൽ കിടക്കേണ്ട നിലയാണ്. സൌദി രാജാവ് പോയാൽ അഞ്ച് മിനിറ്റ് ബ്ലോക്കുണ്ടാവും. ഇവിടെ പ്രധാനമന്ത്രിയോ പ്രസിഡൻ്റോ പോയാൽ ഇരുപത് മിനിറ്റ് ബ്ലോക്കുണ്ടാവും. കറുപ്പ് കണ്ടാൽ ഇയാൾക്ക് പേടി, പർദ്ദ കണ്ടാൽ ഇയാൾക്ക് പേടി. ഇനിയിപ്പോൾ സംസ്ഥാന കമ്മിറ്റിക്ക് എംഎം മണി ചെന്നാൽ എന്താവും സ്ഥിതിയെന്നാണ് എൻ്റെ പേടി.അയാളുടെ കണ്ണും മോറും കറുപ്പല്ലേ...'
'കറുപ്പ് കണ്ടാൽ പിണറായിക്ക് പേടി, പർദ കണ്ടാൽ പേടി, ഇനി എനിക്കുള്ള പേടിയെന്തെന്നാൽ, ഇവരുടെ സംസ്ഥാന കമ്മിറ്റിയിൽ എം എം മണി ചെന്നാൽ എന്തായിരിക്കും സ്ഥിതിയെന്നാണ്... കാരണം അയാളുടെ കണ്ണും മോറും കറുപ്പല്ലേ...' എന്നിങ്ങനെയായിരുന്നു ബഷീറിന്‍റെ വിവാദം പ്രസംഗം. ഏറനാട് മണ്ഡലത്തിലെ എംഎല്‍എയായ പി കെ ബഷീറിന്‍റെ വിവാദ പ്രസംഗത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam