
പത്തനംതിട്ട : മോക്ക്ഡ്രിൽ മരിച്ച ബിനു സോമന്റെ മൃതദേഹം സംസ്കരിച്ചു. കല്ലൂപ്പാറ പൊതു ശ്മശാനത്തിൽ ആയിരുന്നു സംസ്ക്കാരം. നാട്ടുകാരും സുഹൃത്തുക്കളും ചേർന്നാണ് സംസ്ക്കാര ചടങ്ങുകൾ നടത്തിയത്. മോക്ക്ഡ്രിൽ നടത്തിപ്പിൽ വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിലെ ഗുരുതര വീഴ്ചയാണ് ഒരു യുവാവിന്റെ ജീവനെടുത്തത്. പരിപാടി സംഘടിപ്പിക്കാൻ ചേർന്ന ആലോചന യോഗത്തിൽ തീരുമാനിച്ച സ്ഥലത്തല്ല മോക്ക്ഡ്രിൽ നടന്നത്. എൻഡിആർഎഫ് ഇടപെട്ട് സ്ഥലംമാറ്റിയ വിവരം ദുരന്തനിവാരണ അതോരിറ്റിയുടെ ചെയർമാനായ ജില്ലാ കളക്ടറെ അറിയിച്ചില്ലെന്ന് കളക്ടർ മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
ബിനു സോമൻ വെള്ളത്തിൽ മുങ്ങി താഴ്ന്നപ്പോൾ രക്ഷപ്രവർത്തനം നടത്തുന്നതിൽ ഫയർഫോഴ്സും എൻഡിആർഎഫും തമ്മിലും ഏകോപനമുണ്ടായില്ല. മോക്ഡ്രിൽ പദ്ധതി പ്രകാരം വെള്ളത്തിൽ നിന്ന് മൂന്ന് പേരെ ഫയർഫോഴ്സും ഒരാളെ എൻഡിആർഎഫും രക്ഷിക്കാനായിരുന്നു തീരുമാനം. ഇത് പ്രകാരം ഫയർഫോഴ്സ് നാല് പേരിൽ മൂന്ന് പേരെ കരയ്ക്കെത്തിച്ചു. നാലാമനെ രക്ഷിക്കേണ്ടത് എൻഡിആർഎഫ് എന്ന ധാരണയിൽ ഫയർഫോഴ്സ് രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു.
ഈ സമയം ബിനു സോമൻ മണിമലയാറ്റിലെ കയത്തിൽ വീണുകിടക്കുകയായിരുന്നു. നാട്ടുകാർ ബഹളം വെയക്കുന്നത് കണ്ട് എൻഡിആർഎഫിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ രക്ഷാപ്രവർത്തനം നടത്താൻ നിർദേശം നൽകിയെങ്കിലും വൈകിയാണ് എൻഡിആർഎഫ് ഉദ്യോഗസ്ഥർ ബോട്ടിറിക്കിയതെന്നും കളക്ടറുടെ റിപ്പോർട്ടിലുണ്ട്. മോക്ക്ഡ്രില്ലിൽ എൻഡിആർഎഫും അഗ്നിശമന സേനയും എന്തൊക്കെയാണ് ചെയ്യുന്നതെന്നത് സംബന്ധിച്ച് മറ്റ് വകുപ്പുകൾക്കും ധാരണയുണ്ടായിരുന്നില്ല, ചുരുക്കത്തിൽ വളരെ ഗൗരവത്തോടെ ചെയ്യേണ്ട കാര്യം വിവിധ വകുപ്പുകൾ നിസാരവത്കരിച്ചു. റവന്യു, ആരോഗ്യം, പഞ്ചായത്ത്, അഗ്നിശമന സേന, എൻഡിആർഎഫ്, പൊലിസ് വകുപ്പുകൾ പലതും ചേർന്നാണ് മോക്ക്ഡ്രിൽ സംഘടിപ്പിച്ചത്.