
ദില്ലി: ബിഹാർ റാലിയിലെ പ്രധാനമന്ത്രിയുടെ തമിഴ്നാട് പരാമർശത്തില്‍ രൂക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മോദി പദവി മറന്ന് സംസാരിക്കരുതന്നും മുഴുവൻ ഇന്ത്യയുടെയും പ്രധാനമന്ത്രിയാണ് എന്ന് ഓർമിപ്പിക്കുന്നതിൽ വേദനയുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു. കൂടാതെ വോട്ടിനുവേണ്ടി ഒഡിഷയിലും ബിഹാറിലും തമിഴ്നാടിനെകുറിച്ച് വെറുപ്പ് പ്രചരിപ്പിക്കുന്നെന്നും ബിജെപിക്ക് തമിഴരോടുള്ള വെറുപ്പിനെ അപലപിക്കുന്നു, ജനക്ഷേമത്തിൽ ആകണം മോദി ശ്രദ്ധിക്കേണ്ടത് എന്നും സ്റ്റാലിന്‍ പറഞ്ഞു. മോദിയുടെ പ്രസംഗത്തിന്‍റെ വീഡിയോയും മോദി പങ്കുവച്ചു. ബിഹാറിൽ നിന്നുള്ളവരെ തമിഴ്നാട്ടിൽ ഉപദ്രവിക്കുന്നു എന്നായിരുന്നു മോദി നടത്തിയ പ്രസംഗത്തിലെ ആരോപണം. ഛഠ് പൂജയെ കോൺഗ്രസ് അപമാനിച്ചു എന്നുൾപ്പെടെയുള്ള വിമർശിക്കപ്പെട്ട നിരവധി ആരോപണങ്ങളാണ് ബിഹാറിലെ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചത്. ബിഹാറിൽ തേജസ്വിയും രാഹുലും സൗഹൃദം നടിക്കുന്നത് ഗുണ്ടാരാജ് തിരിച്ചു കൊണ്ടു വരാനാണെന്നും മോദി മുസഫർപൂരിലെ റാലിയിൽ പറഞ്ഞു.
ബിഹാറിലെ മുസഫർപൂരിലാണ് നരേന്ദ്ര മോദി കോൺഗ്രസ് ആർജെഡി സഖ്യം ഛഠ് പൂജയെ അപമാനിച്ചെന്ന് ആരോപണം ഉയർത്തിയത്. വോട്ടിനു വേണ്ടിയാണ് മോദി ഛഠ് പൂജ നടത്തുന്നതെന്ന് രാഹുൽ ഗാന്ധിയും വിമർശിച്ചു. വോട്ട് കിട്ടിയാൽ മോദി ഡാൻസ് കളിക്കാനും തയ്യാറാകുമെന്നും രാഹുൽ പരിഹസിച്ചിരുന്നു. രാജ്യത്തിന്‍റെ ആകെ ആഘോഷമായി ഛഠ് പൂജയെ അപമാനിച്ചവർക്ക് വോട്ടിലൂടെ ജനം മറുപടി നല്കുമെന്ന് മോദി പറഞ്ഞു. ബിഹാറിലെ ഇത്തവണത്തെ വാർത്ത കോൺഗ്രസിനും ആർജെഡിക്കും ഇടയിലെ ഭിന്നതയാണ്. പ്രാദേശിക തലത്തിൽ രണ്ടു പാർട്ടികളും ഏറ്റുമുട്ടുകയാണ്. എന്നാൽ ഇല്ലാത്ത സൗഹൃദം അധികാരത്തിനു വേണ്ടി തേജസ്വിയും രാഹുലും പ്രകടിപ്പിക്കുന്നു. ഇത് ബീഹാറിനെ കൊള്ളയടിക്കാനുള്ള തന്ത്രമെന്നും മോദി പറഞ്ഞു. നരേന്ദ്ര മോദിയുടെ വാക്കുകൾ ബീഹാറിലെ ജനം തള്ളുമെന്ന് കോൺഗ്രസ് പ്രതികരിച്ചു. രാഹുലിൻറെ പ്രസ്താവന മോദി വളച്ചൊടിക്കുകയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. നരേന്ദ്ര മോദിയുടെ രണ്ടു റാലികൾക്കൊപ്പം നിതീഷ് കുമാർ നാലു യോഗങ്ങളിലാണ് ഇന്ന് സംസാരിക്കുന്നത്. രാഹുൽ ഗാന്ധിയും റാലികൾക്കെത്തിയതോടെ ബീഹാറിലെ പ്രചാരണ രംഗം ചൂടുപിടിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam