
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന് പങ്കില്ലെന്ന് ആവര്‍ത്തിച്ച് കേസിലെ ഒന്നാം പ്രതി മോൻസൻ മാവുങ്കൽ. പോക്സോ കേസിൽ കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പായിരുന്നു മോൻസൻ മാവുങ്കലിന്‍റെ പ്രതികരണം. മുഖ്യമന്ത്രിയുടെ പി എസ് വരെ ഇടപെട്ട് കേസാണിതെന്നും കെ സുധാകരന് ബന്ധമില്ലെന്നും നേരത്തെയും മോൻസൻ മാവുങ്കൽ പറഞ്ഞിരുന്നു.
കേസില്‍ കെ സുധാകരൻ എംപിയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞിട്ടുണ്ട്. സുധാകരൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഫയലിൽ സ്വീകരിച്ചായിരുന്നു കോടതിയുടെ നടപടി. മോൻസൻ മാവുങ്കൽ ഉൾപ്പെട്ട തട്ടിപ്പുക്കേസിൽ പ്രതിയാക്കിയതോടെയാണ് സുധാകരൻ നിയമവഴി തേടിയത്. സുധാകരനെ അറസ്റ്റ് ചെയ്യുമോയെന്ന് ഹർജി പരിഗണിക്കുന്നതിനിടെ കോടതി ആരാഞ്ഞു. അത് സാഹചര്യത്തിനനുസരിച്ചേ പറയാൻ കഴിയൂ എന്നായിരുന്നു സംസ്ഥാന സർക്കാരിന്‍റെ മറുപടി. ഹർജി സർക്കാരിന്‍റെ മറുപടിയ്ക്കായി കേസ് ഈ മാസം ഇരുപത്തിയൊന്നിലേക്ക് മാറ്റി. മോൻസൻ മാവുങ്കലിന്‍റെ സാന്നിധ്യത്തിൽ സുധാകരൻ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് കേസ്.
Also Read: പോക്സോ കേസിൽ മോൻസൻ മാവുങ്കൽ കുറ്റക്കാരൻ; പീഡിപ്പിച്ചത് ജീവനക്കാരിയുടെ മകളെ
അതേസമയം, മോൻസൻ മാവുങ്കൽ പ്രതിയായ പോക്സോ കേസിൽ എറണാകുളം പോക്സോ കോടതി ഇന്ന് വിധി പറയും. ചൊവ്വാഴ്ച അന്തിമ വാദം പൂർത്തിയായിരുന്നു. 2019ൽ ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് മോൻസൺ കേസ് നേരിടുന്നത്. 2022 മാർച്ചിലാണ് ഈ കേസില്‍ വിചാരണ തുടങ്ങിയത്. പുരാവസ്തു കേസിൽ മോൻസൻ അറസ്റ്റിലായതിന് പിന്നാലെയാണ് ജീവനക്കാരി പരാതി നൽകിയത്.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ കാണാം