
ആലപ്പുഴ: എസ്എൻഡിപിയിലെ വെള്ളാപ്പള്ളി ആധിപത്യത്തിനെതിരെ പോരിനുറച്ച് കൂടുതൽ സംഘടനകൾ രംഗത്ത്. വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരായ സുഭാഷ് വാസുവിന്‍റെ വെളിപ്പെടുത്തലുകളിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ശ്രീ നാരായണ സഹോദര ധർമ്മവേദി മുഖ്യമന്ത്രിയെ സമീപിക്കും. അതേസമയം, ഈ മാസം 16 ന് നടക്കുന്ന വാർത്താ സമ്മേളനത്തിൽ സുഭാഷ് വാസുവും സെൻകുമാറും ചേർന്ന് നിർണായക വെളിപ്പെടുത്തലുകൾ നടത്തുമെന്നാണ് സൂചന.
ഒരിടവേളയ്ക്ക് ശേഷം, ഗോകുലം ഗോപാലനും സി കെ വിദ്യാസാഗറും, വെള്ളാപ്പള്ളിക്കെതിരെ പരസ്യ പോരിന് ഇറങ്ങുകയാണ്. ഇവർ നേതൃത്വം നൽകുന്ന ശ്രീ നാരായണ സഹോദര ധർമ്മ വേദിയിലൂടെ പ്രത്യക്ഷ സമരങ്ങളിലേക്ക് നീങ്ങാനാണ് തീരുമാനം. ഒപ്പം എസ്എൻഡിപി ഔദ്യോഗിക വിഭാഗത്തിനെതിരെ നിലപാട് എടുക്കുന്നവരെ ഒരുകുടക്കീഴിൽ അണിനിരത്തുക.
വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ കരുതലോടെയാണ് സുഭാഷ് വാസു നീങ്ങുന്നത്. അനധികൃത സ്വത്ത് സമ്പാദനം, ദുരൂഹ മരണങ്ങൾ എന്നിവയിലെ തെളിവുകൾ ടി പി സെൻകുമാറുമായി ചേർന്ന് ശേഖരിച്ചുകഴിഞ്ഞെന്നാണ് സുഭാഷ് വാസുവിന്‍റെ അവകാശവാദം. ഭരണസ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടാൻ കഴിയാത്ത രീതിയിൽ അച്ഛനും മകനുമെതിരെ തെളിവുകൾ പുറത്തുവിടും.
Also Read: വെള്ളാപ്പള്ളി സമുദായംഗങ്ങളുടെ രക്തം കുടിക്കുന്ന ഡ്രാക്കുളയെന്ന് സുഭാഷ് വാസു
എന്നാൽ സുഭാഷ് വാസുവിനെ എസ്എൻഡിപിയിൽ നിന്നും ബിഡിജെഎസിൽ നിന്നും പുറത്താക്കാനുള്ള ചരടുവലികൾ വെള്ളാപ്പള്ളിയും തുഷാറും തുടങ്ങി. ജില്ലാ നേതൃത്വങ്ങളോട് പുറത്താക്കൽ പ്രമേയങ്ങൾ അവതരിപ്പിക്കാൻ നിർദേശം നൽകികഴിഞ്ഞു. അതേസമയം, സുഭാഷ് വാസുവിനെ പരസ്യമായി തള്ളിപ്പറയണമെന്ന തുഷാർ വെള്ളാപ്പള്ളിയുടെ ആവശ്യത്തോട് എൻഡിഎ - ബിജെപി നേതൃത്വങ്ങൾ ഇനിയും പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയം.
Also Read: സുഭാഷ് വാസുവിന്റെ ആരോപണങ്ങൾക്ക് പിന്നാലെ ബിഡിജെഎസിനെ പിളർത്താൻ രാഷ്ട്രീയ നീക്കം സജീവം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam