കൊവിഡ് ഡയറി വേണം, 7 മണിക്ക് കടകള്‍ അടയ്ക്കും; തിരുവനന്തപുരം നിയന്ത്രണങ്ങളിലേക്ക്

By Web TeamFirst Published Jul 3, 2020, 8:39 PM IST
Highlights

വ്യാപാര സ്ഥാപനങ്ങളിലെ സിസി ക്യാമറകൾ നഗരസഭയിലെ കൺട്രോൾ റൂമുമായി കണക്റ്റ് ചെയ്യും. 

തിരുവനന്തപുരം: ഉറവിടമില്ലാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍. തിരുവനന്തപുരം നഗരത്തിലെ കടകള്‍ രാത്രി ഏഴിന് അടയ്ക്കണമെന്ന് മേയര്‍ പറഞ്ഞു. നഗരത്തില്‍ ഇറങ്ങുന്നവരെല്ലാം ബ്രേക്ക് ദ ചെയിന്‍ ഡയറി സൂക്ഷിക്കണം. പച്ചക്കറി, പലവൃഞ്ജന ചന്തകള്‍ ബുധന്‍, വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ തുറക്കരുത്. വ്യാപാര സ്ഥാപനങ്ങളിലെ സിസി ക്യാമറകൾ നഗരസഭയിലെ കൺട്രോൾ റൂമുമായി കണക്റ്റ് ചെയ്യും. 

ആരോഗ്യ വകുപ്പുമായി ആലോചിച്ച് എആർ ക്യാമ്പിലുള്ളവർക്ക് ക്വാറന്‍റീന്‍ സൗകര്യം ആവശ്യമെങ്കിൽ നൽകുമെന്നും മേയര്‍ പറഞ്ഞു. സെക്രട്ടറിയേറ്റിലെ ഗേറ്റിന് മുന്നിലടക്കം നഗരത്തിലെ വിവിധ മേഖലയിൽ ജോലി ഏര്‍പ്പെട്ടിരുന്ന പൊലീസുകാരനാണ് രോഗം ബാധിച്ചത്. തലസ്ഥാനത്ത് കടുത്ത ജാഗ്രത വേണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അത്യാവശ്യക്കാരല്ലാത്തവർ നഗരത്തിലേക്ക് വരരുതെന്നും മുന്നറിയിപ്പുണ്ട്. 

28നാണ് ആറ്റിങ്ങൽ സ്വദേശിയായ പൊലീസുകാരനെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 27വരെ കണ്ടെയ്മെന്റ് സോണായ ആനയറ അടക്കമുള്ള സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്നു. 26ന് ആലുവയിലേക്ക് യാത്ര ചെയ്തു. 18ന് സെക്രട്ടറിയേറ്റിലെ രണ്ടാം നമ്പർ ഗേറ്റിലും ജോലി ചെയ്തിരുന്നു. ജില്ലയിലെ പ്രധാന പൊലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ചതോടെ നിരവധി പേരെ നിരീക്ഷണത്തിലേക്ക് മാറ്റേണ്ടി വരും. എആർ ക്യാമ്പിലെ ക്യാന്‍റീന്‍ അടച്ചു. ഇതിനിടെ സാഫല്യം കോംപ്ലക്സിലെ കടയിൽ ജോലി ചെയ്തിരുന്ന അസം സ്വദേശിക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പാളയം മാർക്കറ്റ് അടച്ചു.

ഈ ഭാഗത്തെ തിരക്കേറിയ കടകളും ഹോട്ടലുകളും ചായക്കടകളും ഏഴ് ദിവസത്തേക്ക് അടിച്ചിടും. ഇവിടെ വഴിയോരക്കച്ചവടവും അനുവദിക്കില്ല. മീറ്റർ റീഡിംഗ് ജോലി ചെയ്തിരുന്ന മാരായമുട്ടം സ്വദേശിക്ക് സേലത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ സമ്പർക്കപ്പട്ടികയിലുള്ള 10 പേരുടെ സ്രവം ശേഖരിച്ചു. രണ്ട് പേർക്ക് ഉറവിടമറിയാതെ രോഗം സ്ഥിരീകരിച്ച വിഎസ്‍എസ്‍സിയിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ഉദ്യോഗസ്ഥരെ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.

click me!