തിയേറ്റർ, ഷോപ്പിംഗ് മാൾ, ജിം, എല്ലാത്തിനും പൂട്ട്; വിവാഹം, മരണാനന്തര ചടങ്ങ്, ആരാധനാലയങ്ങൾക്കും നിയന്ത്രണം

By Web TeamFirst Published Apr 26, 2021, 5:55 PM IST
Highlights

വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം 50-ലേക്ക് ചുരുക്കും. വിവാഹം, ഗൃഹപ്രവേശം എന്നിവ നടത്താൻ കൊവിഡ് ജാഗ്രതാപോർട്ടലിൽ രജിസ്റ്റർ ചെയ്യണം. 

തിരുവനന്തപുരം: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കർശനമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ ഇപ്പോൾ ഏ‍ർപ്പെടുത്തേണ്ടെന്നും നിയന്ത്രണങ്ങള്‍ കടുപ്പിക്കാനും ഇന്ന് ചേര്‍ന്ന സര്‍വ്വകക്ഷി യോ​ഗത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി.

സര്‍വ്വകക്ഷിയോഗത്തിലെ തീരുമാനങ്ങള്‍

വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം 50-ലേക്ക് ചുരുക്കും. വിവാഹം, ഗൃഹപ്രവേശം എന്നിവ നടത്താൻ കൊവിഡ് ജാഗ്രതാപോർട്ടലിൽ രജിസ്റ്റർ ചെയ്യണം. മരണാനന്തരചടങ്ങുകളില്‍ പരമാവധി 20 പേർക്ക് മാത്രമായിരിക്കും പങ്കെടുക്കാന്‍ സാധിക്കുക. 

ആരാധനാലയങ്ങളിലും കർശനനിയന്ത്രണം. റമദാനിൽ പള്ളികളിൽ ആളുകൾ കൂടിയേക്കാം. ഇന്നത്തെ സാഹചര്യത്തിൽ പരമാവധി 50 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. ചെറിയ പള്ളികളാണെങ്കിൽ എണ്ണം വീണ്ടും ചുരുക്കണം. ഇക്കാര്യം ജില്ലാ കളക്ടർമാർ മതനേതാക്കളുമായി ആലോചിച്ച് തീരുമാനിക്കണം. നമസ്കരിക്കാൻ പോകുന്നവർ സ്വന്തമായി പായ കൊണ്ടുപോകണം. ദേഹശുദ്ധി വരുത്താൻ ടാങ്കിലെ വെള്ളത്തിന് പകരം ടാപ്പ് ഉപയോഗിക്കണം. 

ക്ഷേത്രങ്ങളിൽ തീർത്ഥജലവും ഭക്ഷണവും നൽകുന്നത് തൽക്കാലത്തേക്ക് ഒഴിവാക്കണം. ബാറുകൾ, ജിമ്മുകൾ, സിനിമാ തീയറ്റർ, ഷോപ്പിംഗ് മാൾ, ക്ലബ്, സ്പോർട്സ് കോംപ്ലക്സ്, നീന്തൽക്കുളം, വിനോദപാർക്ക്, വിദേശമദ്യവിൽപ്പന കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം നിർത്തണ്ടി വരും. എല്ലാ യോഗങ്ങളും ഓൺലൈനായി മാത്രമേ നടത്താവൂ.

സർക്കാർ ഓഫീസുകളിൽ 50% ജീവനക്കാർ റൊട്ടേഷൻ അടിസ്ഥാനത്തിൽ ഹാജരായാൽ മതി. ആരോഗ്യം, റവന്യൂ, പൊലീസ്, ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ഓഫീസുകൾ എന്നിവ എല്ലാ ദിവസവും പ്രവർത്തിക്കണം. സ്വകാര്യ ഓഫിസുകളും ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തണം.

ആൾക്കൂട്ടം ഉണ്ടാകുന്ന എല്ലാ പരിപാടികളും ഒഴിവാക്കണം. വാരാന്ത്യ ലോക്ക്ഡൗണില്‍ അവശ്യസർവീസുകൾ മാത്രമേ ഉണ്ടാകു. സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ എന്നിവ ശനിയാഴ്ച അവധിയാകും. സർക്കാർ, സ്വകാര്യ വിദ്യാലയങ്ങളിലെ ക്ലാസുകൾ പൂർണമായും ഓൺലൈനാക്കി. ഹോസ്റ്റലുകളിൽ കർശനനിയന്ത്രണം. കൊവിഡ് ചട്ടം പാലിക്കാത്ത മാർക്കറ്റുകളും മാളുകളും പൂർണമായും അടയ്ക്കും. കൊവിഡ് വ്യാപനത്തോത് അനുസരിച്ച് അടച്ചിടൽ കൂടുതൽ ദിവസത്തേക്ക് വേണമെങ്കിൽ തുടരും. 

രാത്രികാല നിയന്ത്രണത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. എന്നാൽ അവശ്യസേവനങ്ങൾ, ആശുപത്രികൾ, മരുന്നുഷാപ്പുകൾ, മാധ്യമങ്ങൾ, പാൽവിതരണം എന്നിവയ്ക്ക് ഒഴിവ് നൽകും. കടകളും ഹോട്ടലുകളും 7.30 വരെയാണ് പ്രവർത്തിക്കുന്നത്. അത് തുടരും. രാത്രി 9 മണി വരെ റസ്റ്റോറന്‍റുകൾക്ക് പാർസൽ നൽകാം. കടകളിൽ ആളുകൾ തമ്മിലുള്ള സമ്പർക്കം കുറയ്ക്കണം. കഴിയുന്നത്ര ഹോം ഡെലിവറി നടത്തണം. റേഷൻ കടകളുടെ പ്രവർത്തനസമയം ചുരുക്കുന്ന കാര്യം പരിശോധിക്കും.

വോട്ടെണ്ണല്‍ ദിവസം  ഉദ്യോഗസ്ഥർ, കൗണ്ടിംഗ് ഏജന്‍റുമാർ, മാധ്യമപ്രവർത്തകർ എന്നിവർക്ക് മാത്രമായിരിക്കും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശനം. ഇവര്‍ രണ്ട് ഡോസ് വാക്സീൻ എടുത്തവരും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരുമായിരിക്കണം.വോട്ടെണ്ണലിന് പിന്നാലെ ആഹ്ലാദപ്രകടനങ്ങൾ പൂർണമായും ജനങ്ങള്‍ ഒഴിവാക്കണം. 

അതിഥിത്തൊഴിലാളികൾക്കായി എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറക്കും. അതിഥിത്തൊഴിലാളികൾ ഇപ്പോഴുള്ള ജില്ലകളിൽ തുടരട്ടെ. എല്ലാവർക്കും വാക്സീൻ സൗജന്യമായിരിക്കും. ആദിവാസിമേഖലകളിൽ വാക്സീൻ ലഭ്യമാക്കാൻ നടപടികളെടുത്തു. 80 വയസ്സിന് മുകളിലുള്ളവർക്ക് വീട്ടിൽച്ചെന്ന് വാക്സീൻ നൽകുന്ന കാര്യം പരിശോധിക്കും. വയോധികർക്ക് ഇപ്പോൾത്തന്നെ പ്രത്യേക കൗണ്ടറുണ്ട്. തിരക്കൊഴിവാക്കാനും നടപടികൾ എടുത്തിട്ടുണ്ട്.

click me!