
തൃശ്ശൂര്‍: തൃശ്ശൂര്‍ ചമ്മണ്ണൂരിൽ മകൻ തീ കൊളുത്തിയ അമ്മ മരിച്ചു. ചമ്മണ്ണൂർ സ്വദേശി ശ്രീമതി ആണ് മരിച്ചത്. എഴുപത്തിയഞ്ച് വയസ്സായിരുന്നു. മകൻ മനോജിനെ (40) വടക്കേക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു.
മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടര്‍ന്നുണ്ടായ അരിശമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. എണ്‍പത് ശതമാനം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ശ്രീമതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മദ്യത്തിന് അടിമയായ മനോജ് ദീർഘകാലമായി മാനസികാരോഗ്യ ചികിത്സയിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മദ്യം വാങ്ങാന്‍ പണം തരാത്തതിന്റെ പേരില്‍ പ്രതി അമ്മയെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു.
Also Read : വാതിൽ തുറന്ന് കൊടുത്തതിന് 'നന്ദി' പറയാത്തതിലെ തര്‍ക്കം കയ്യാങ്കളിയിലേക്ക്, പിന്നാലെ കൊലപാതകം
ചൊവ്വ രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. മദ്യപിച്ച് ലക്കുകെട്ട മനോജ് വീണ്ടും മദ്യം വാങ്ങാൻ അമ്മയോട് പണം ചോദിച്ചതിനെ തുടർന്ന് വാക്കുതർക്കമുണ്ടായി. ഇതിനിടെ വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ ശ്രീമതിയുടെ ദേഹത്തൊഴിച്ച് മനോജ് തീ കൊളുത്തുകയായിരുന്നു. ബഹളം കേട്ട് അയൽവാസി വിവരം അറിയിച്ചതിനെ തുടർന്ന് മൂന്ന് കിലോ മീറ്റർ അകലെ താമസിക്കുന്ന മകൾ എത്തിയാണ് പൊലീസിന്‍റെ സഹായത്തോടെ ശ്രീമതിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ശ്രീമതിയുടെ പരുക്ക് ഗുരുതരമായതിനെ തുടർന്ന് എറണാകുളത്തേക്ക് മാറ്റുകയായിരുന്നു.
Also Read : 'കുട്ടികളില്ലാത്തതെന്താ', മകനും ഭാര്യയ്ക്കും പരിഹാസം'; സഹികെട്ട് മകന്‍ അച്ഛനെ പാര കൊണ്ട് തല്ലിക്കൊന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam