
പത്തനംതിട്ട : പത്തനംതിട്ട ഏനാദിമംഗലത്ത് കാപ്പാ കേസ് പ്രതിയുടെ വീടിന് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു. ഒഴിവുപാറ സ്വദേശി സൂര്യലാലിന്റെ അമ്മ സുജാതയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സൂര്യലാലിന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. കമ്പികൊണ്ടുള്ള അടിയിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ അമ്മ സുജാതയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ഇരുപതോളം ആളുകളടങ്ങിയ സംഘം സൂര്യലാലിന്റെ വീട് ആക്രമിച്ചത്. വീട് പൂർണമായും അടിച്ചു തകർക്കുകയും വീട്ടിലുണ്ടായിരുന്ന സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. സംഭവം നടക്കുമ്പോൾ വീട്ടിൽ ഒറ്റയ്ക്കായിരുന്നു സുജാത. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടയിലാണ് സുജാതയുടെ തലയ്ക്കും മുഖത്തും അടി കിട്ടിയത്. ആഴത്തിൽ മുറിവേറ്റ സുജാതയെ സൂര്യ ലാലിന്റെ സുഹൃത്തുക്കളാണ് ആശുപത്രിയിലെത്തിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് അന്ത്യം.
ശനിയാഴ്ച രാത്രിയിൽ സൂര്യലാലും സഹോദരൻ ചന്ദ്രലാലും അടങ്ങുന്ന സംഘം ഏനാദിമംഗലത്തെ കുറുമ്പക്കര മുളയങ്കോട് മണ്ണെടുപ്പുമായി ബന്ധപ്പെട്ട് അയൽവാസികൾ തമ്മിലുള്ള തർക്കത്തിൽ ഇടപെട്ടിരുന്നു. മണ്ണെടുത്ത ആൾക്ക് വേണ്ടി സൂര്യ ലാലും ചന്ദ്രലാലും മറുഭാഗത്തെ അക്രമിച്ചു. ഇവരുടെ പട്ടിയെ കൊണ്ട് പോയി ചിലരെ കടിപ്പിക്കുകയും ചെയ്തു. ഇതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് വീട് ആക്രമിച്ചതിന്റെ പിന്നിലെന്നാണ് പൊലീസ് നിഗമനം. ശനിയാഴ്ച സൂര്യ ലാലുമായി സംഘർഷമുണ്ടായവരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. ഒപ്പം സുജാതയുടെ മക്കളുമായി വൈരാഗ്യമുളള ചില ക്വട്ടേഷൻ സംഘങ്ങളുടെയും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. കൊല്ലപ്പെട്ട സുജാതയും നിരവധി ക്രിമിനൽ കേളുകളിൽ പ്രതിയാണ്. ചാരായം വാറ്റ്, കഞ്ചാവ് വിൽപ്പന തുടങ്ങിയ കേസുകളിൽ സുജാത ജയിലിൽ കിടന്നിട്ടുണ്ട്. ഇവരുടെ ഇളയ മകൻ ചന്ദ്രലാൽ പോക്സോ കേസിലും പ്രതിയാണ്. സുജാതയുടെ വീടിനു നേരെ മുമ്പ് പല തവണ ആക്രമണം ഉണ്ടായിട്ടുണ്ട്. സഹോദരങ്ങൾ തമ്മിലും സംഘർഷം പരിവായിരുന്നുവെന്നും അയൽവാസികൾ വിശദീകരിച്ചു.
Read More ജമാഅത്തെ ഇസ്ലാമി - ആർഎസ്എസ് ചർച്ച ആർക്ക് വേണ്ടി? എല്ലാ വർഗീയതയും ഒന്നെന്ന് മുഖ്യമന്ത്രി
Read More 'വീട്ടിലെത്തിയത് ഇരുപതംഗ സംഘം, കമ്പി വടി കൊണ്ട് സുജാതയുടെ തലക്കടിച്ചു', അയൽവാസിയുടെ മൊഴി
Read More മസാല ബോണ്ടിലെ ഇ ഡി സമൻസ്: ഐസക്കിന്റെയും കിഫ്ബിയുടെയും ഹർജി അന്തിമ വാദത്തിന് മാറ്റി