
പത്തനംതിട്ട: ആറന്മുള കോട്ടയിൽ നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. കുട്ടിയെ ഉപേക്ഷിച്ചതിന് സിഡബ്ല്യുസിയുടെ നിർദേശ പ്രകാരം ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രസവത്തെ തുടർന്നുള്ള അമിതസ്രാവം മൂലം യുവതി ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ അമ്മയുടെ മൊഴിയും രേഖപ്പെടുത്തും. ഇന്നലെ യുവതിയും അമ്മയും സംഭവത്തിൽ വ്യക്തതയില്ലാത്ത മറുപടിയാണ് പൊലീസിന് നൽകിയത്. അതേസമയം കുട്ടി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തിൽ ചികിത്സയിലാണ്. അതിതീവ്ര പരിചരണ വിഭാഗത്തിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. മാസം തികയാതെയാണ് കുട്ടി ജനിച്ചത്.
അമിത രക്ത സ്രാവത്തോടെയാണ് കോട്ടയിൽ സ്വദേശിയായ യുവതി ആദ്യം ആശുപത്രിയിലെത്തിയത്. വീട്ടില്‍വെച്ച് പ്രസവിച്ചെന്നും മരിച്ച കുഞ്ഞിനെ കുളിമുറിയിൽ ഉപേക്ഷിച്ചെന്നുമാണ് യുവതി ആശുപത്രി അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് ആശുപത്രിയധികൃതർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് ഉടൻ മുളക്കുഴയിലെ വീട്ടിലെത്തി പരിശോധന നടത്തി. ബക്കറ്റിലായിരുന്നു കുഞ്ഞ് കിടന്നിരുന്നത്. കൊണ്ടുപോകും വഴി കുഞ്ഞ് അനങ്ങുന്നത് ശ്രദ്ധയില്‍പെട്ട പൊലീസ്, ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയാണ് യുവതിയെന്ന് പൊലീസ് അറിയിച്ചു.
നവജാത ശിശുവിനെ ബക്കറ്റിൽ കണ്ട സംഭവം; ദുരൂഹതകൾ ഉണ്ടെന്നു വാർഡ് മെമ്പർ
സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് വാർഡ് മെമ്പർ. പെൺകുട്ടി ഗർഭിണി ആണെന്ന വിവരം അറിയില്ലായിരുന്നുവെന്ന് വാർഡ് മെമ്പർ ഉഷ രാജേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഭവത്തിൽ ദുരൂഹതകൾ ഉണ്ട്. യുവതിക്ക് എന്തോ ചതി സംഭവിച്ചിട്ടുണ്ടെന്നാണ് സംശയം. നവജാത ശിശു മരിച്ചെന്നാണ് യുവതിയും അമ്മയും ആശുപത്രിയിൽ പറഞ്ഞത്. യുവതിയുടെ മൂത്ത കുട്ടിയാണ് ബക്കറ്റിൽ കുട്ടി ഉള്ള വിവരം പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് പൊലീസ് വീട്ടിൽ എത്തിയത്. പൊലീസ് നടത്തിയ സമയോചിത ഇടപെടലാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാൻ ആയതെന്നും വാർഡ് മെമ്പർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam