
മലപ്പുറം: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മുൻ പൊലീസുകാരനുമായ സ്പീക്കര്‍ ഫിലിപ്പ് മമ്പാടിനെതിരായ പോക്സോ കേസിന്‍റെ അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി. നിലമ്പൂർ ഡിവൈഎസ്പി വി വി ലതീഷിനാണ് അന്വേഷണ ചുമതല. ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. ഫിലിപ്പ് മമ്പാടിനെതിരെ ഗുരുതര പരാമര്‍ശങ്ങളാണ് റിമാൻഡ് റിപ്പോര്‍ട്ടിലുള്ളത്. കരുതിക്കൂട്ടിയാണ് പെൺകുട്ടിയെ പ്രതി കൊണ്ടുപോയതെന്നും സംഭവത്തിന് പിന്നാലെ അതിജീവിതയുടെ കുടുംബവുമായി ഒത്തു തീര്‍പ്പിന് ശ്രമിച്ചെന്നും റിമാൻഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് മോട്ടിവേഷണൽ സ്പീക്കര്‍ ഫിലിപ്പ് മമ്പാട് അറസ്റ്റിലായത്. കാഞ്ഞങ്ങാട്ടെ ഹോട്ടലിൽ ഫിലിപ്പ് റൂം എടുത്തത് സര്‍വീസിലുള്ളപ്പോൾ ഉപയോഗിച്ചിരുന്ന പൊലീസ് ഐഡി കാണിച്ചാണെന്ന് റിമാൻഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രേസ് എസ് ഐ ആയിരിക്കെയാണ് ഫിലിപ് സ്വയം വിരമിച്ചത്. പിന്നാലെ മോട്ടിവേഷണൽ സ്പീക്കര്‍ എന്ന കരിയര്‍ തെരഞ്ഞെടുത്തു. പെൺകുട്ടിയെ ഉപദ്രവിക്കണമെന്ന് കരുതിക്കൂട്ടി തന്നെയാണ് കൊണ്ടുപോയതെന്നും സംഭവം പെൺകുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞതോടെ, ഒത്തുത്തീര്‍പ്പിന് ശ്രമിച്ചെന്നും റിമാൻഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സമൂഹത്തിൽ സ്വാധീനമുള്ള പ്രതി മനപ്പൂർവം ചെയ്ത ഗുരുതര കുറ്റകൃത്യമാണെന്നും ജാമ്യം നൽകിയാൽ നിയമ വ്യവസ്ഥയെ സമൂഹം സംശയത്തോടെ നോക്കുമെന്നും റിമാൻഡ് റിപ്പോര്‍ട്ടിലുണ്ട്. സാക്ഷികളെ സ്വാധീനിക്കാനും വിദേശത്തേക്ക് കടക്കാനുമൊക്കെ സാധ്യതയുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
മാനസിക പ്രയാസമുള്ള കുട്ടിയുടെ ബന്ധുക്കൾ കൗൺസിലിങ്ങിന് ആശ്രയിച്ചിരുന്നത് ഫിലിപ്പിനെ ആയിരുന്നു. ഈ അടുപ്പം മുതലാക്കി വിശ്വാസ്യത നേടി. പിന്നാലെ പെൺകുട്ടി സ്വന്തം വീട്ടിലും താമസിപ്പിച്ചു. അതിനിടെയാണ് രക്ഷിതാക്കളുടെ സമ്മതം പോലുമില്ലാതെ കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുപോയത്. 2025 സെപ്തംബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. സ്കൂളിലെ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി നേരിട്ട ദുരനുഭവം വ്യക്തമാക്കിയത്. പിന്നാലെ ഫെബ്രുവരി 13ന് ഫിലിപ്പിനെ നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam