
ആലപ്പുഴ: സംസ്ഥാനത്ത് സർക്കാർ ആശുപത്രിക്കെതിരെ വീണ്ടും ചികിത്സാപിഴവ് പരാതി. ചേർത്തല താലൂക്ക് ആശുപത്രിക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ചില്ലു നീക്കാതെ മുറിവ് വച്ചുകെട്ടിവെച്ചെന്നാണ് പരാതി. ചികിത്സ തേടിയ ഗൃഹനാഥന്റെ കയ്യിലെ മുറിവിൽ നിന്നു ചില്ലുകഷ്ണങ്ങൾ നീക്കാതെ വച്ചുകെട്ടുകയായിരുന്നു. തുറവൂർ വളമംഗലം സ്വദേശി രാധാകൃഷ്ണപിള്ളയ്ക്കാണ് ദുരനുഭവം ഉണ്ടായത്.
മുറിവ് ഉണങ്ങാതെ വന്നതിനെ തുടർന്ന് രാധാകൃഷ്ണപിള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ മുറിവ് തുന്നിക്കെട്ടി 63 ദിവസത്തിന് ശേഷം സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് അഞ്ചു ചില്ലു കഷ്ണങ്ങൾ പുറത്തെടുത്തത്.
ഡിസംബർ 16നാണ് രാധാകൃഷ്ണപിള്ളയുടെ ഓട്ടോ മറിഞ്ഞ് അപകടം ഉണ്ടായത്. ഓട്ടോയുടെ പൊട്ടിയ ചില്ല് കൈയിൽ തറക്കുകയായിരുന്നു. എന്നാൽ ഡ്യൂട്ടി ഡോക്ടർ വിശദമായി പരിശോധിക്കാതെ മുറിവ് വച്ചു കെട്ടി. വേദന സഹിക്കാതെ വന്നപ്പോഴാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. അതേസമയം, സംഭവത്തിൽ ഡോക്ടർക്കെതിരെ മെഡിക്കൽ സൂപ്രണ്ടിന് പരാതി നൽകിയിരിക്കുകയാണ് രാധാകൃഷ്ണപിള്ള. ഇനി ആർക്കും ഈ ദുരനുഭവം ഉണ്ടാകരുതെന്ന് രാധാകൃഷ്ണപിള്ള പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam