14 മണിക്കൂര്‍ പിന്നിട്ട് വിഎസിന്റെ വിലാപയാത്ര; പുലര്‍ച്ചെയും ഒരു നോക്കു കാണാൻ കാത്തിരിക്കുന്നത് ജനസാഗരം, പ്രിയ സഖാവിനെ കാത്ത് പുന്നപ്ര വയലാര്‍ മണ്ണ്

Published : Jul 23, 2025, 04:32 AM IST
VS achuthanandan

Synopsis

വൈകുന്നേരം ഏഴ് മണിമുതൽ വിഎസിനെ ഒരു നോക്ക് കാണാൻകാത്തിരിക്കുകയാണ് ജനക്കൂട്ടം.

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര 14 മണിക്കൂര്‍ പിന്നിടുമ്പോൾ കൊല്ലം ജില്ലയിലെ ചിന്നക്കടയിലാണ് എത്തിയത്. പുലര്‍ച്ചെ നാല് മണിക്കും കൊല്ലം ജില്ല കടക്കാൻ വിലാപയാത്രയ്ക്ക് സാധിച്ചില്ല. കനത്ത മഴയും പ്രതികൂല സാഹചര്യങ്ങളെല്ലാം അവഗണിച്ച് അഭൂതപൂര്‍വമായ ആൾക്കൂട്ടമാണ് വിഎസിന് യാത്രയയപ്പ് നൽകാൻ എത്തുന്നത്.

തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിലാപയാത്ര 14 മണിക്കൂർ കഴിയുമ്പോൾ 70 കിലോമീറ്റര്‍ മാത്രമാണ് വിലാപയാത്രയ്ക്ക് പിന്നിടാൻ സാധിച്ചത്. പാരിപ്പള്ളിയിലും ചിന്നക്കടയിലുമടക്കം കനത്ത മഴെയെയും അവഗണിച്ച് മുദ്രാവാക്യങ്ങളുമായി നിരവധി പേരാണ് വഴിയരികിൽ പ്രിയ സഖാവിനെ അവസാനമായി കാണാനെത്തിയത്. ഇത്രയും മണിക്കൂറുകൾ പിന്നിടുമ്പോൾ പകുതി ദൂരം പോലും വിലാപ യാത്രയക്ക് പിന്നിടാനായിട്ടില്ല. കൊല്ലം ജില്ലയിൽ ഏതാനും കേന്ദ്രങ്ങളിൽ കൂടി പൊതുദര്‍ശനത്തിന് അവസരമൊരുക്കി വിലാപയാത്ര വിഎസിന്റെ സ്വന്തം മണ്ണായ ആലപ്പുഴ ജില്ലയിലേക്ക്കടക്കും. വൈകുന്നേരം ഏഴ് മണിമുതൽ വിഎസിനെ ഒരു നോക്ക് കാണാൻകാത്തിരിക്കുകയാണ് ജനക്കൂട്ടം.

ഉച്ചയ്ക്ക് രണ്ട് മണിക്ക് സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ നിന്നാണ് വിലാപയാത്ര പുറപ്പെട്ടത്. അതേസമയം, വിഎസിൻ്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയിലെത്തി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെത്തിയ പിണറായി താമസസ്ഥലത്തേക്ക് തിരിച്ചു. ഇന്ന് രാത്രിയോടെ വിലാപയാത്ര ആലപ്പുഴയിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വിലാപ യാത്ര വൈകുന്ന സാഹചര്യത്തിൽ പാർട്ടി നേതാക്കളും പൊലീസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നാളെ വലിയ ചുടുകാട്ടിലാണ് സംസ്കാരം നടക്കുക. വിഎസിനെ ഒരു നോക്ക് കാണാൻ അണമുറിയാതെ ജനപ്രവാഹമാണ് സെക്രട്ടേറിയേറ്റിലെ ദർബാർ ഹാളിൽ ഉണ്ടായിരുന്നത്. വിലാപയാത്ര കടന്നുപോകുന്ന ദേശീയപാതയ്ക്ക് ഇരുവശവും ആൾക്കൂട്ടം നിലയുറപ്പിച്ചിരിക്കുകയാണ്. മരണവാർത്ത അറിഞ്ഞത് മുതൽ സമൂഹത്തിന്റെ നാനാതുറകളിൽ നിന്ന് തലസ്ഥാനത്തേക്ക് അനേകം മനുഷ്യർ ഒഴുകിയെത്തുകയും ചെയ്തു.

രാവിലെ ഒൻപത് മണിക്ക് തിരുവനന്തപുരത്ത് ദർബാർ ഹാളിൽ എത്തിച്ച മൃതദേഹത്തിൽ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, സിപിഎമ്മിന്റെ പിബി അംഗങ്ങൾ, പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളടക്കം മത സാമുദായിക സാമൂഹിക രാഷ്ട്രീയ മേഖലകളിലെ ഒട്ടേറെ പ്രമുഖർ പ്രിയ നേതാവിന് ആദരം അർപ്പിച്ചു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി
മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കാൻ ആലോചന; രാത്രിയാത്രാ വിലക്കിന് പുറമെ സ്കൂൾ സമയത്തിലും ക്രമീകരണം വരുത്തി