
തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസിൽ പി സി ജോർജ്ജിന് ജാമ്യം ലഭിക്കാതിരിക്കാൻ കരുതലോടെയായിരുന്നു പൊലീസ് നീക്കം. നാടകീയത നിറഞ്ഞ നീക്കങ്ങള്‍ക്കൊടുവിലാണ് പി സി ജോർജ്ജിനെ ഇന്ന് രാവിലെ പൊലീസ് കോടതിയിൽ ഹാജരാക്കിയത്. ബിജെപി പ്രവർത്തകരുടോയോ മറ്റ് സംഘടനകളുടെയോ പ്രതിഷേധവും കാര്യമായി ഉണ്ടായില്ല.
ഈ മാസം ഒന്നിന് മതവിദ്വേഷ പ്രസംഗത്തിന് ഫോർട്ട് പൊലീസ് രജിസ്ററർ ചെയ്ത കേസിൽ ഈരാറ്റുപേട്ടയിൽ നിന്നും അറസ്റ്റ് ചെയ്ത പി.സി.ജോർജ്ജിന് മണിക്കൂറുകള്‍ക്കുള്ളിൽ ജാമ്യം ലഭിച്ചത് പൊലീസിന് വൻ തിരിച്ചടിയായിരുന്നു. അറസ്റ്റിലും തുടർ നടപടികളുമുണ്ടായ ജാഗ്രതക്കുറവിനെ ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി വിളിച്ച് ശാസിച്ചു. ആദ്യം സംഭവിച്ച തെറ്റ് തിരുത്താനുള്ള പൊലീസിനുളള അവസരമായിരുന്നു തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൻെറ ജാമ്യം നിഷേധിച്ചുള്ള ഉത്തരവ്.
Read Also: മതവിദ്വേഷ പ്രസംഗം: പി സി ജോർജ് പൂജപ്പുര ജയിലിൽ, 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
ഇന്നലെ രാത്രി 12.30ന് പി.സി.ജോർജ്ജിനെ എ.ആർ.ക്യാമ്പിലെത്തിച്ചതു മുതൽ പൊലീസ് നീക്കങ്ങള്‍ തികച്ചു നാടകീയമായിരുന്നു. എത്ര വൈകിയാലും ഇന്നലെ തന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണമെന്ന നിർദ്ദേശം കമ്മീഷണർ നൽകി. ജോർജിൻെറ മകൻ ഷോണ്‍ ജോർജ്ജിനെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. പക്ഷെ രാത്രി വൈകി ഹാജരാക്കുമ്പോള്‍ ആരോഗ്യാകാരണങ്ങള്‍ ചൂണ്ടികാട്ടി ആശുപത്രിയിലേക്ക് മാറ്റണമെന്ന ആവശ്യം ജോർജ്ജിൻെറ അഭിഭാഷകൻ ഉന്നയിക്കാനിടയുള്ളതിനാൽ രണ്ടു മണിക്കു ശേഷം പൊലീസ് ചുവടുമാറ്റി. ആശുപത്രിവാസത്തിന് പൊലീസ് വഴിയൊരുക്കിയെന്ന ആക്ഷേപം മറികടക്കാനായിരുന്നു പൊലീസിൻെറ നീക്കം.
റിമാൻഡ് റിപ്പോർട്ട് തയ്യാറാക്കി രണ്ടുപ്രാവശ്യം അന്വേഷ ഉദ്യോഗസ്ഥനായ ഫോർട്ട് അസിസ്റ്റ് കമ്മീഷണർ പബ്ലിക് പ്രോസിക്യൂട്ടറുമായി ചർച്ച നടത്തി. ആദ്യ അറസ്റ്റിൽ പബ്ലിക് പ്രോസിക്യൂട്ടറുമായി പൊലീസ് കൃത്യമായ ആശവിനിമയം നടത്താത്തത് വിവാദമായിരുന്നു. രാവിലെ ഏഴു മണിക്കു ശേഷം പി.സി.ജോർജ്ജുമായി പൊലീസ് വാഹനം എ.ആർ.ക്യാമ്പിൽ നിന്നും പുറത്തേക്ക്. പിന്തുണ അറിയിച്ച് നാല് ബിജെപി പ്രവത്തകരുടെ മുദ്രാവാക്യം വിളി. വൈദ്യപരിശോധിക്കെത്തിച്ചപ്പോഴും പൂവിതറി അഭിവാദ്യങ്ങള്‍. കാര്യമായ പ്രതിഷേധനങ്ങളൊന്നുമില്ലതെ ജോർജ്ജിനെ കോടതിയിൽ ഹാജരാക്കി. നിരന്തരമായ പ്രസ്താവനക്കു പിന്നിൽ ഗൂഡാലോചനയുള്ളതിനാൽ കസ്റ്റഡിയിൽ വേണമെന്ന അപേക്ഷയും പൊലീസ് നൽകി. ജോർജ്ജിൻെറ ജാമ്യം എങ്ങനെയും തടയുകയായിരുന്നു ലക്ഷ്യം. ഒടുവിൽ പ്രതിഷേധനങ്ങളൊന്നുമില്ലാത്ത വഴിയിലൂടെ റിമാൻഡ് ചെയ്ത ജോർജ്ജ് തിരുവനന്തപുരം ജില്ല ജയിലേക്ക്. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് തുടർച്ചയായി മതവിദ്വേഷ പരമാർശം നടത്തിയ പി.സി.ജോർജ്ജ് 584 റിമാൻഡ് തടവുകാരനായി അങ്ങനെ ജില്ലാ ജയിലിലെത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam