
ദില്ലി: ഉസ്‌ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്രസർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എം.പി രംഗത്തെത്തി. കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകി.
മെഡിക്കൽ വിദ്യാർഥിനിയായ സവരിയ ബസന്തിനെ സഹപാഠിയായ സദാറുൽ അനാം എന്നയാൾ ലാപ്ടോപ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് എംപിയുടെ ഇടപെടൽ. മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്താരാഷ്ട്ര തലത്തിൽ കൃത്യമായ അന്വേഷണം ഉറപ്പാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെടണമെന്നും എം.പി കത്തിൽ ആവശ്യപ്പെട്ടു. മതപരിവർത്തനത്തിന് നിർബന്ധിച്ചുവെന്ന് പ്രതിക്കെതിരെ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിൽ കൂടിയാണ് എംപി കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
സവരിയയുടെ ഉസ്‌ബെക്കിസ്ഥാനിലെ വിദ്യാഭ്യാസ പ്രവേശനത്തിനും യാത്രയ്ക്കും സൗകര്യമൊരുക്കിയ വിദ്യാഭ്യാസ കൺസൾട്ടൻസി, റിക്രൂട്ട്മെന്റ് ഏജൻസി എന്നിവയുടെ പങ്ക് അന്വേഷിക്കണമെന്നും സി. സദാനന്ദൻ മാസ്റ്റർ എം.പി ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശത്തേക്ക് വിദ്യാർഥികളെ റിക്രൂട്ട് ചെയ്യുന്ന ഇത്തരം ഏജൻസികളുടെ പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കണമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam