
കൊച്ചി: കൊച്ചി തീരത്ത് അപകടത്തിൽപ്പെട്ട എം എസ് സി കപ്പൽ ഉടമകൾക്ക് തിരിച്ചടി. എം എസ് സി കമ്പനിയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു കപ്പൽ തടഞ്ഞുവെക്കാൻ ഹൈക്കോടതി ഉത്തരവ്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യ ബന്ധന ബോട്ട് ഉടമകൾ നൽകിയ നഷ്ടപരിഹാര ഹർജിയിലാണ് ഹൈക്കോടതി നടപടി. എം എസ് സി ഷിപ്പിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള എം എസ് സി പാൽമേറ കപ്പൽ തടഞ്ഞുവെക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
എം എസ് സി എൽസ കപ്പല്ഡ അപകടത്തെ തുടർന്ന് കടലിൽ അടിഞ്ഞ മാലിന്യങ്ങൾ കാരണം മത്സ്യബന്ധന ഉപകരണങ്ങൾക്ക് നാശനഷ്ടം ഉണ്ടായി എന്ന പരാതിയുമായി നാല് ബോട്ട് ഉടമകളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇവരുടെ പരാതികളിലാണ് ഇപ്പോൾ വിഴിഞ്ഞത്തുള്ള എം എസ് സി പാൽമേറ കപ്പൽ തടഞ്ഞുവെക്കാനുള്ള ഹൈക്കോടതി ഉത്തരവ്. മത്സ്യ നഷ്ടം, സാമ്പത്തിക നഷ്ടം എന്നിവയെല്ലാം കമ്പനിയിൽ നിന്ന് ഈടാകാമെന്ന് കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു.
മെയ് 24 നാണ് കൊച്ചി തീരത്തുനിന്ന് 30 നോട്ടികൽ മൈൽ അകലെയായി അറബിക്കടലിൽ എംഎസ്‌സി എൽസ 3 കപ്പൽ അപകടത്തിൽപ്പെട്ടത്. കപ്പൽ അപകടത്തില്‍ ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എംഎസ്‌സി എൽസ 3 കണ്ടെയ്‌നർ കപ്പൽ ഉടമയാണ് കേസിലെ ഒന്നാം പ്രതി. ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതിയും ഷിപ്പിംഗ് ക്രൂ മൂന്നാം പ്രതിയുമായാണ് കേസ്. മനുഷ്യജീവന് അപകടം ഉണ്ടാക്കും വിധം ചരക്ക് കപ്പൽ കൈകാര്യം ചെയ്തു എന്ന നിലയിലാണ് കേസ് എടുത്തിട്ടുള്ളത്.
കോസ്റ്റൽ പൊലീസ് ദുർബല വകുപ്പുകൾ ചുമത്തി
കേരള തീരത്ത് മുങ്ങിയ എംഎസ്‍സി എൽസ 3 കപ്പലിനെതിരെ കോസ്റ്റൽ പൊലീസ് ദുർബല വകുപ്പുകൾ ചുമത്തിയതിൽ ദുരൂഹതയുണ്ടെന്നാണ് വിലയിരുത്തൽ. ദൂരവ്യാപക പരിസ്ഥിതി ആഘാതം ഏൽപിക്കുന്ന അപകടത്തിന് 17 ദിവസത്തിന് ശേഷമാണ് വിമർശനങ്ങൾ തടയാൻ കണ്ണിൽ പൊടിയിടുന്ന നടപടികളുണ്ടാകുന്നത്. ദേശീയ ഹരിത ട്രൈബ്യൂണൽ നിർദ്ദേശിച്ച വകുപ്പുകളുടെ സാധ്യത പോലും പരിശോധിക്കാതെ അശ്രദ്ധമായി കപ്പൽ കൈകാര്യം ചെയ്തതിന് മാത്രമാണ് കേസെടുത്തത്.