
മലപ്പുറം: ഹരിത നേതാക്കൾ ലൈംഗീകാധിക്ഷേപം അടക്കമുള്ള ആരോപണം ഉന്നയിച്ച എംഎസ് എഫ് സംസ്ഥാന നേതാക്കൾക്കെതിരെ നടപടി വേണമെന്ന് നേരത്തെ എംഎസ്എഫ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരുന്നതായി വിവരം. സ്ത്രീത്വത്തെ അപമാനിച്ചവർക്കെതിരെ ഉചിതമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ പ്രസിഡണ്ട് ടിപി അഷറഫലി നൽകിയ കത്തിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഹരിതയുടെ പ്രവർത്തനങ്ങൾക്ക് മാർഗ്ഗരേഖ തയ്യാറാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
കഴിഞ്ഞ ജൂലൈയിലാണ് സംസ്ഥാന നേതൃത്വത്തിനെതിരെ നടപടി ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിക്ക് ദേശീയ പ്രസിഡന്റ് കത്ത് നൽകിയത്. ഈ കത്തും അവഗണിച്ചതോടെയാണ് ഹരിത നേതാക്കൾ വനിതാ കമ്മീഷനെ സമീപിച്ചത്. എംഎസ്എഫിൽ നിന്നും പോലും ഉണ്ടായ ഈ നീക്കത്തെയും എംകെ മുനീർ, കെപിഎ മജീദ്, ഇ. ടി മുഹമ്മദ് ബഷീർ അടക്കമുള്ള മുതിർന്ന നേതാക്കളുടെ എതിർപ്പിനെയും തള്ളിയാണ് ആരോപണം ഉന്നയിച്ച വനിതാ വിഭാഗത്തിനെതിരെ മുസ്ലിം ലീഗ് നടപടിയെടുത്തത്. ആരോപണ വിധേയർക്കെതിരെ അന്വേഷണമോ നടപടിയോ എടുക്കാതെയാണ് പരാതിക്കാർക്കെതിരെ നടപടിയെടുത്തത് എന്നതാണ് ശ്രദ്ധേയം. ആരോപണ വിധേയരിൽ നിന്നും വിശദീകരണം തേടുക മാത്രമാണുണ്ടായത്.
ഹരിതയുടെ പ്രവർത്തനം മരവിപ്പിച്ച് മുസ്ലീംലീഗ്: യൂത്ത് ലീഗ് നേതാക്കളോട് വിശദീകരണം തേടും
എംഎസ് എഎഫ് സംസ്ഥാന നേതൃത്വത്തിനെതിരെ വനിത കമ്മീഷന് നല്‍കിയ പരാതി ഹരിത നേതാക്കള്‍ പിന്‍വലിക്കാത്ത സാഹചര്യത്തില്‍ ഹരിത സംസ്ഥാന സമിതിയുടെ പ്രവർത്തനം മുസ്ലീംലീഗ് മരവിപ്പിക്കുകയായിരുന്നു. ഗുരുതര അച്ചടക്കലംഘനം ഹരിതയിൽ നിന്നുണ്ടായെന്ന് ആരോപിച്ചാണ് മുസ്ലീം ലീഗിന്റെ നടപടി. എന്നാൽ പാർട്ടി അച്ചടക്കം ലംഘിക്കുന്ന നിലയിൽ ഒന്നും ഹരിതാ നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
പരാതി ഉന്നയിച്ച ഹരിതാ നേതാക്കൾ മാധ്യമങ്ങൾക്ക് മുന്നിൽ വരാനോ വിശദീകരിക്കാനോ ഇതുവരെ തയ്യാറായിട്ടില്ല. ലീഗ് നേതൃത്വത്തിന് പരാതി നൽകുകയും നടപടിയില്ലെന്ന് കണ്ടതോടെ വനിതാ കമ്മീഷനെ സമീപിക്കുക മാത്രമാണ് പാർട്ടി പ്രവർത്തകരെന്ന നിലയിൽ പരാതിക്കാർ ചെയ്തത്. പരാതിക്കാതെ 'തല്ലി'യും ആരോപണവിധേയരെ 'തലോടി'യും മുന്നോട്ട് പോകുമ്പോൾ സമൂഹത്തിൽ നിന്നും വലിയ ചോദ്യങ്ങളാകും ലീഗ് നേതൃത്വത്തിന് വരും ദിവസങ്ങളിൽ നേരിടേണ്ടി വരിക. മുതിർന്ന നേതാക്കൾ അടക്കം നടപടികളെ എതിർത്തിരുന്നുവെന്ന സാഹചര്യത്തിൽ പാർട്ടിക്കുള്ളിലും ഇത് പ്രതിഷേധത്തിന് കാരണമായേക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam