Latest Videos

ദുരുദ്ദേശത്തോടെ സംസാരിച്ചിട്ടില്ല; സഹപ്രവര്‍ത്തകര്‍ക് പ്രയാസമുണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി നവാസ്

By Web TeamFirst Published Aug 26, 2021, 2:43 PM IST
Highlights

സഹപ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു. ലിംഗപരമായി അധിക്ഷേപിക്കുന്ന ഒരു പരാമര്‍ശവും നടത്തിയിട്ടില്ല. ദുരുദ്ദേശപരമായി ഒരു വാക്കും പറഞ്ഞിട്ടില്ലെന്നും നവാസ് വിശദീകരിച്ചു.
 

കോഴിക്കോട്: ഹരിത നേതാക്കള്‍ക്ക് എതിരായ ലൈംഗിക അധിക്ഷേപ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസ്. ലിംഗപരമായി അധിക്ഷേപിക്കുന്ന ഒരു പരാമര്‍ശവും നടത്തിയിട്ടില്ല. ദുരുദ്ദേശപരമായി ഒരു വാക്കും പറഞ്ഞിട്ടില്ല. എന്നാല്‍ സഹപ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നായിരുന്നു നവാസിന്‍റെ വിശദീകരണം.

നവാസിന്‍റെ വിശദീകരണം.

പരാതിയിൽ പരാമർശിക്കപ്പെട്ട യോഗത്തിൽ ആരെയും വ്യകതിപരമായോ ലിംഗപരമായോ ആക്ഷേപിക്കും വിധമുള്ള ഒരു സംസാരവും നടത്തിയിട്ടില്ല. സ്ത്രീകളോടും മുതിർന്നവരോടും കുട്ടികളോടും ബഹുമാനാദരവുകളോടെ സംസാരിക്കാനാണ് ഇതുവരെ ശീലിച്ചിട്ടുള്ളത്. ഇനിയും അങ്ങനെ തന്നെയായിരിക്കും. എന്നാൽ എൻ്റെ സംസാരത്തിൽ സ്ത്രീ വിരുദ്ധതയും വ്യക്തി ആക്ഷേപവും ഉണ്ടായെന്ന പരാതി സഹപ്രവർത്തകരായ ഹരിതാ ഭാരവാഹികൾ നേതൃത്വത്തിന് നൽകിയിരുന്നു. ഈ വിഷയത്തിൽ നിരവധി തവണ നേതാക്കൾ ഉത്തരവാദിത്തപ്പെട്ടവരുമായി സംസാരിച്ചിരുന്നെങ്കിലും പ്രശ്നങ്ങൾ പരിഹാരത്തിലേക്ക് എത്തിയിരുന്നില്ല.

വീണ്ടും ഇതേ വിഷയത്തിൽ ഇന്നലെ നടന്ന യോഗത്തിലേക്ക് പാർട്ടി നേതാക്കൾ വിളിച്ച് വരുത്തിയിരുന്നു. നിലവിലെ സാഹചര്യത്തിൽ പ്രശ്നങ്ങൾ അവസാനിക്കാൻ പാർട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കാൻ തയ്യാറാണെന്ന് നേതാക്കളെ അറിയിക്കുകയും ചെയ്തു. ഒരു വനിതാ പ്രവർത്തകയുൾപ്പെടെ മുപ്പതോളം പേർ പങ്കെടുത്ത യോഗത്തിലെ സംസാരത്തിൽ ദുരുദ്ദേശപരമായി ഒരു വാക്കും പറഞ്ഞിട്ടില്ല.

യോഗത്തിൽ പങ്കെടുത്ത സഹപ്രവർത്തകരിൽ ആർക്കെങ്കിലും ഏതെങ്കിലും തരത്തിൽ  തെറ്റിദ്ധരിച്ചോ അല്ലാതെയോ എന്തെങ്കിലും പ്രയാസമുണ്ടായിട്ടുണ്ടെങ്കിൽ അതിൽ ഖേദം പ്രകടിപ്പിക്കുന്നു. പ്രസ്തുത കമ്മിറ്റിയിൽ തന്നെ ഈ വിഷയം ഉന്നയിക്കുകയോ പ്രതിഷേധം അറിയിക്കുകയോ ചെയ്തിരുന്നുവെങ്കിൽ പരാതിക്കാരുടെ തെറ്റിദ്ധാരണ തിരുത്താനും ആവശ്യമെങ്കിൽ ക്ഷമ  പറയാനും തയ്യാറാകുമായിരുന്നു.

പാർട്ടി അച്ചടക്കവും പാർട്ടിയുമാണ് പ്രധാനം. ആഴ്ചകളായി പലതരത്തിലുള്ള വാർത്തകൾ പ്രചരിക്കുമ്പോഴും ഒരു വാക്ക് പോലും മാധ്യമങ്ങൾക്ക് മുന്നിൽ പറയാതിരുന്നതും സോഷ്യൽ മീഡിയ വഴി പ്രതികരിക്കാതിരുന്നതും വിഷയത്തിൽ തീർപ്പ് കൽപ്പിക്കുന്നത് വരെ ആരും പത്രസമ്മേളനങ്ങളോ പ്രതികരണങ്ങളോ പാടില്ലെന്ന എന്‍റെ  പാർട്ടിയുടെ  അച്ചടക്കത്തിന്‍റെയും നേതാക്കളുടെ നിർദ്ദേശത്തിന്‍റെയും  ഭാഗമായിട്ടായിരുന്നു.

ഇന്ന് വിഷയത്തിൽ പാർട്ടി തീർപ്പ് കൽപ്പിച്ചിരിക്കുന്നു. പാർട്ടി പറഞ്ഞാൽ അതിനപ്പുറം ഒരടി വെക്കില്ല. വിവാദങ്ങൾ ഇവിടെ അവസാനിക്കട്ടെ. മുസ്ലീം ലീഗ് രാഷ്ട്രീയത്തിൽ നിന്ന് ഒരു വിവാദമെങ്കിലും അകന്ന് നിൽക്കട്ടെ. താലിബാൻ  ലീഗെന്നും സ്ത്രീ വിരുദ്ധ പാർട്ടിയെന്നുമുള്ള പ്രചാരണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുമ്പോൾ വേദനിക്കുന്നത് സാധാരണക്കാരായ അനേകായിരം പ്രവർത്തകരുടെ ഹൃദയമാണ്. അവരിൽ ഒരുവനായി ആ വേദനയെ ഉൾക്കൊള്ളുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!