
ദില്ലി:തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതി നടപടികൾ തുടരാമെന്ന് സുപ്രീം കോടതി.കെ. ബാബുവിന് എതിരെ എതിർ സ്ഥാനാർത്ഥിയായിരുന്ന എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന കേരളാ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണെന്ന് കെ ബാബു ആവശ്യപ്പെട്ടെങ്കിലും അക്കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതേ സമയം ഹൈക്കോടതിയിലെ നടപടി ക്രമങ്ങള്‍ തുടരാമെന്ന് കോടതി അറിയിച്ചു.
സ്റ്റേ ഇല്ലാത്തതിനാല്‍ തിരഞ്ഞെടുപ്പ് കേസ് വാദം കേള്‍ക്കുന്നതിന് തടസമുണ്ടാകില്ല .
അതെസമയം കെ ബാബുവിന്‍റെ ഹര്‍ജിയില്‍ സുപ്രീംകോടതി പിന്നീട് വിശദമായ വാദം കേള്‍ക്കുമെന്ന് ജസ്റ്റിസ അനിരുദ്ധാബോസ്, ജസ്റ്റിസ് ബേലാ എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കേസുകളുമായി ബന്ധപ്പെട്ട ഹർജികൾ കാലതാമസം കൊണ്ട് അസാധുവാകുന്ന സാഹചര്യമുണ്ടെന്ന് എം സ്വരാജിനായി ഹാജരായ അഭിഭാഷകൻ പി.വി ദിനേഷ് വാദിച്ചു.മതചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ടുപിടിച്ചെന്ന് ആരോപിച്ച് കെ.ബാബുവിനെതിരെ എതിർ സ്ഥാനാർഥിയായിരുന്ന എം.സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന് കേരള ഹൈക്കോടതി ഈ വർഷം മാർച്ചിൽ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ബാബു സുപ്രീംകോടതിയിൽ എത്തിയത്. അഭിഭാഷകൻ റോമി ചാക്കോ ആണ് കെ ബാബുവിനായി സുപ്രീം കോടതിയിൽ ഹാജരായത്.