
തിരുവനന്തപുരം: എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണവുമായി ബന്ധപ്പെട്ട ഹവാല തെളിവുകളെക്കുറിച്ചുള്ള വിവരങ്ങളിൽ പ്രതികരണവുമായി മുൻ മന്ത്രി മുഹമ്മദ് റിയാസ്. ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട മാധ്യമവാർത്ത തള്ളിയ മുഹമ്മദ് റിയാസ്, തന്നെ വ്യക്തിഹത്യ ചെയ്യാൻ ഇഡി മെനഞ്ഞ കള്ളക്കഥയാണിതെന്നും ഇത്തരം കാര്യങ്ങൾ ഇഡിക്ക് മുന്നിൽ വീണ സമ്മതിച്ചുവെന്നത് പച്ചക്കള്ളമാണെന്നും വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെ ആണ് മുഹമ്മദ് റിയാസിൻ്റെ പ്രതികരണം.
"ഇന്നത്തെ മാധ്യമങ്ങളിൽ ഇഡി അന്വേഷണവുമായി ബന്ധപ്പെട്ടു പുതിയ അസംബന്ധങ്ങൾ ഉണ്ട്. ഇഡി ചോർത്തിക്കൊടുത്ത റിപ്പോർട്ടിൽ അത്തരം കാര്യങ്ങൾ ഉണ്ടെങ്കിൽ, അത് എന്നെ വ്യക്തിഹത്യ ചെയ്യാൻ ലക്ഷ്യമിട്ട് ബോധപൂർവ്വം മെനഞ്ഞ കള്ളക്കഥയാണ്. ഇത്തരം കാര്യങ്ങൾ വീണ ഇഡിക്കു മുന്നിൽ സമ്മതിച്ചു എന്ന് ഇഡി ചോർത്തി നൽകിയ വാർത്തയിൽ പറയുന്നുണ്ട്. ഇത് പച്ചക്കള്ളമാണ്. ഇഡി അന്വേഷണം എന്ന പേരിൽ ചോർത്തിക്കൊടുത്ത ഇത്തരം അസംബന്ധ വിവരങ്ങളിലൂടെ ജീവിക്കുന്ന മനുഷ്യരുടെ പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ"- മുഹമ്മദ് റിയാസ് പറഞ്ഞു.
പിണറായി വിജയനെതിരെ ഇഡി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഹവാല ഇടപാട് നടന്നതിന്‍റെ നിർണായക വിവരങ്ങൾ ഉണ്ടെന്നാണ് ഏറ്റവും പുതിയ വിവരം. വീണ 20.5 കോടി രൂപയുടെ ഇടപാട് നടത്തിയെന്നും മുഹമ്മദ് റിയാസ് വിദേശത്തേക്ക് പണം അയച്ചെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ. ഹവാല ഇടപാട് നടന്നത് വീണ - റിയാസ് വിവാഹത്തിന് ശേഷം ആണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ബാങ്ക് രേഖകൾ സഹിതം ആണ് തെളിവുകൾ നൽകിയിരിക്കുന്നത്. റിയാസിന്റെ സുഹൃത്തുക്കളുടെ മൊഴികളും റിപ്പോര്‍ട്ടില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam