
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ട് അറ്റകുറ്റപ്പണിയെ ചൊല്ലിയുള്ള തർക്കത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. വൈക്കം സത്യഗ്രഹ ശതാബ്ദി സമാപനത്തിനായി വ്യാഴാഴ്ച കോട്ടയത്ത് എത്തുമ്പോൾ പിണറായി വിജയനുമായി സംസാരിക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കിയത്.
തമിഴ്നാട് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യത്തിനാണ് സ്റ്റാലിന്റെ വിശദീകരണം. മുല്ലപ്പെരിയാർ അറ്റുകുറ്റപ്പണികൾക്കെന്ന പേരിൽ അനുമതിയില്ലാതെ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് കൊണ്ടുവന്ന സാധനങ്ങൾ കഴിഞ്ഞ ആഴ്ച വള്ളക്കടവ് ചെക്ക് പോസ്റ്റിൽ കേരളാ വനംവകുപ്പ് തടഞ്ഞിരുന്നു. ഇതിൽ തമിഴ്നാട് സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷമായ എഐഎഡിഎംകെ രംഗത്തെത്തിയത്തോടെയാണ് സ്റ്റാലിന്റെ പ്രതികരണം.
വ്യവസായി ഗൗതം അദാനിയെ കണ്ടിട്ടില്ലെന്നും എം കെ സ്റ്റാലിൻ തമിഴ്നാട് നിയമസഭയിൽ വിശദീകരിച്ചു. അദാനിയുമായി ചെന്നൈയിലെ വസതിയിൽ ജൂലയിൽ കൂടിക്കാഴ്ച നടത്തിയെന്ന പ്രചാരണം തെറ്റാണെന്നും സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു. മാസങ്ങളായി തമിഴ്നാട്ടിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ സ്റ്റാലിൻ പ്രതികരിക്കുന്നത് ഇത് ആദ്യമായിട്ടാണ്. അദാനി വിഷയത്തിൽ ജെപിസി അന്വേഷണം വേണമെന്നതാണ് ഡിഎംകെ നിലപാടെന്നും സ്റ്റാലിൻ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam