
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ്സ്‌സി ഉദ്യോഗാര്‍ത്ഥികളെ തുടരെത്തുടരെ പരിഹസിക്കുന്ന സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്റെ മനോനില പരിശോധിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. തുടക്കം മുതല്‍ ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാകാതെ അവഹേളിക്കാനാണ് സിപിഎം ശ്രമിച്ചത്.ഒടുവില്‍ ജനവികാരത്തിന് മുന്നില്‍ വഴങ്ങേണ്ടി വന്ന സിപിഎമ്മിന്റെ ജാള്യതയാണ് വിജയരാഘവന്റെ പ്രസ്താവനകളിലൂടെ പുറത്തുവരുന്നത്.പിഎസ്സ്‌സി ഉദ്യോഗാര്‍ത്ഥികളുമായി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചകളുടെ അന്തിമഫലം എന്താകുമെന്ന ആശങ്ക വര്‍ധിപ്പിക്കുന്നതാണ് വിജയരാഘവന്റെ പ്രസ്താവനയെന്നും മുല്ലപ്പള്ളി പറഞ്ഞു.
സര്‍ക്കാര്‍ പ്രതിനിധികള്‍ നല്‍കിയ ഉറപ്പുകള്‍ക്ക് കടകവിരുദ്ധമായിട്ടാണ് സിപിഎം സെക്രട്ടറി സംസാരിക്കുന്നത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ഇത്തരം ഒരു ചര്‍ച്ചയ്ക്ക് ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ തയ്യാറയതെന്ന് സംശയിക്കേണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥതലത്തില്‍ ചര്‍ച്ച നടത്തി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉറപ്പുനല്‍കിയെങ്കിലും അത് രേഖാമൂലം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. അതുകൊണ്ട് തന്നെ ഉദ്യോഗാര്‍ത്ഥികളെ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറായത് ആത്മാര്‍ത്ഥമായിട്ടാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. എത്രയും പെട്ടെന്ന് ഉദ്യോഗാര്‍ത്ഥികളുടെ സമരം അവസാനിപ്പിക്കാന്‍ ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണം. അനര്‍ഹരെ പിന്‍വാതില്‍ വഴി നിയമിക്കുകയും ആ നടപടിയെ ന്യായീകരിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിക്കും ക്രമവിരുദ്ധമായി പത്‌നിക്ക് ഉദ്യോഗക്കയറ്റം നല്‍കിയ പാര്‍ട്ടി സെക്രട്ടറിക്കും കഷ്ടപ്പെട്ട് പഠിച്ച് പിഎസ്സ്‌സി റാങ്ക് ലിസ്റ്റില്‍ വന്ന ഉദ്യോഗാര്‍ത്ഥികളുടെ മനോവിഷമം മനസിലാകില്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി കഴിഞ്ഞ ഒരാഴ്ചക്കാലമായി നിരാഹാര സമരം അനുഷ്ഠിക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എയേയും വൈസ് പ്രസിഡന്റ് ശബരിനാഥന്‍ എംഎല്‍എയേയും ചര്‍ച്ചയ്ക്ക് വിളിക്കാനുള്ള ജനാധിപത്യ മര്യാദ സര്‍ക്കാര്‍ കാണിക്കേണ്ടതായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam