
തിരുവനന്തപുരം: ടി പി വധക്കേസ് അന്വേഷണത്തില്‍ വിമര്‍ശനവുമായി കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ടി പി കേസിൽ വൻ സ്രാവുകൾ അന്ന് പിടിക്കപ്പെട്ടിരുന്നെങ്കിൽ കേരളത്തിൽ രാഷ്ട്രീയ കൊലപാതകം ആവർത്തിക്കുമായിരുന്നില്ലെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. ടി പി കേസ് അന്വേഷണത്തില്‍ വന്‍ സ്രാവുകള്‍ രക്ഷപ്പെട്ടു. ഒരുഘട്ടത്തില്‍ എത്തിയപ്പോള്‍ അന്വേഷണം മുന്നോട്ട് പോയില്ല. കൃത്യമായി അന്വേഷിച്ചിരുന്നെങ്കില്‍ കൊലകള്‍ ആവര്‍ത്തിക്കുമായിരുന്നില്ല. ടി പി കേസിൽ സി പി എമ്മിന്‍റെ പങ്ക് വ്യക്തമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
'ടി പിയെ കൊല്ലാനുള്ള വിധിയുണ്ടായത് പിണറായിയുടെ പാര്‍ട്ടി കോടതിയില്‍': വി ഡി സതീശന്‍
കെ കെ രമയ്ക്ക് എതിരായ എം എം മണിയുടെ പരാമര്‍ശത്തെ ന്യായീകരിച്ച മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. മണിയെ ന്യായീകരിച്ച നിലപാട് ക്രൂരവും നിന്ദ്യവുമാണ്. ടി പി ചന്ദ്രശേഖരനെ കൊല്ലാനുള്ള വിധിയുണ്ടായത് പിണറായിയുടെ പാര്‍ട്ടി കോടതിയിലാണ്. പാര്‍ട്ടി കോടതിയില്‍ വിധി പ്രഖ്യാപനം നടത്തിയ ജഡ്ജി ഇന്ന് കേരളത്തിന്‍റെ മുഖ്യമന്ത്രിയാണ്. കയ്യില്‍ ചോരക്കറയുള്ള പിണറായിക്ക് കൊന്നിട്ടും പക തീരുന്നില്ലെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. അനാഥരെയും വിധവകളെയും സൃഷ്ടിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. കൊലയാളികളുടെ കൊലവിളി ജനം കേള്‍ക്കുന്നുണ്ടെന്നും സതീശന്‍ പറഞ്ഞു.
കെ കെ രമയ്ക്ക് എതിരായ എം എം മണിയുടെ പ്രസംഗത്തിനെതിരെ സഭയിൽ പ്രതിപക്ഷം വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. എം എം മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ചോദ്യോത്തരവേളയിൽ തന്നെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. അടിയന്തിര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയില്ല. 'ഇവിടെ ഒരു മഹതി സർക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി'. ഞങ്ങൾ ആരും ഉത്തരവാദികൾ അല്ലെന്നായിരുന്നു എംഎം മണിയുടെ വിവാദ പ്രസംഗം.