
മലപ്പുറം: ദേശാഭിമാനി വാർഷികാഘോഷത്തിന്റെ ഭാഗമായി മലപ്പുറത്ത് സംഘടിപ്പിക്കുന്ന പരിപാടിക്ക് ആശംസ അർപ്പിക്കാനായി യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ എത്തി. 'നാലാം തൂണിന്റെ കാതലും പൂതലും' എന്ന വിഷയത്തിലെ സിമ്പോസിയത്തിനിടയിലാണ് എത്തിയത്. കുഞ്ഞാലികുട്ടി ഇന്നത്തെ പരിപാടികളിലൊന്നിൽ പങ്കെടുക്കാൻ ശ്രമിക്കാമെന്ന് ഇന്നലെ സംഘടകരെ അറിയിച്ചിരുന്നെങ്കിലും എത്തിയില്ല. മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എ.പി അനിൽകുമാറും ഇന്നത്തെ സെമിനാറുകളിലൊന്നിൽ പങ്കെടുത്തു.
കെ ടി ജലീൽ കൂടി പങ്കെടുക്കുന്ന സിമ്പോസിയത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പേര് ആദ്യം ഉൾപ്പെടുത്തിയിരുന്നെങ്കിലും അതിനു പകരം മറ്റൊരു വിഷയത്തിലെ സെമിനാറിൽ പങ്കെടുക്കുമെന്നായിരുന്നു കുഞ്ഞാലിക്കുട്ടി അറിയിച്ചത്. പിന്നീട് വ്യക്തിപരമായ അസൗകര്യം ചൂണ്ടിക്കാട്ടി അതിലും വരാൻ പറ്റില്ലെന്ന് സംഘടകരെ അറിയിച്ചു. കുഞ്ഞാലിക്കുട്ടിക്കു പുറമേ ആര്യാടൻ ഷൗക്കത്ത്, ഡോ.ഷീന ഷുക്കൂർ, എം.സ്വരാജ് എന്നിവരാണ് സെമിനാറിൽ പങ്കെടുക്കുന്നത്.
നേരത്തെ ഇപി ജയരാജൻ വിവാദത്തിലെ നിലപാട് സംബന്ധിച്ച് പി കെ കുഞ്ഞാലിക്കുട്ടി നിലപാട് വ്യക്തമാക്കിയിരുന്നു. സിപിഎം ആഭ്യന്തര വിഷയമെന്ന കുഞ്ഞാലിക്കുട്ടിയുടെ ആദ്യ പ്രതികരണത്തിലും പിന്നീട് വിശദീകരണം വന്നിരുന്നു. ആഭ്യന്തര പ്രശ്നം ആണല്ലോ എന്ന് റിപ്പോർട്ടർ ചോദിച്ചു.ആഭ്യന്തര പ്രശ്നം എന്ന് മറുപടി പറഞ്ഞു.ചോദ്യത്തിനുള്ള മറുപടിയെ പ്രസ്താവനയായി ചിത്രീകരിക്കുകയായിരുന്നു എന്നാണ് ആദ്യ പ്രതികരണത്തേക്കുറിച്ച് കുഞ്ഞാലിക്കുട്ടി വിശദമാക്കിയത്. ഇപിക്കെതിരായ ആരോപണത്തിൽ ആന്വേഷണം വേണം. ഗൗരവമുള്ള ആരോപണമാണിത്. ഈ വിഷയത്തില്‍ ലീഗില്‍ രണ്ടഭിപ്രായമില്ലെന്നും കുഞ്ഞാലിക്കുട്ടി വിശദമാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam