
തിരുവനന്തപുരം: തൊടുപുഴ പൊലീസ് സ്റ്റേഷനിലെ മർദ്ദനത്തിൽ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു. തൊടുപുഴ പൊലീസ് സ്റ്റേഷനിൽ വച്ച് ഡിവൈഎസ്പി മർദ്ദിച്ചെന്ന പരാതിയുമായി മലങ്കര സ്വദേശി മുരളീധരനാണ് രംഗത്ത് എത്തിയത്. എന്നാൽ സ്റ്റേഷനിൽ വച്ച് മർദ്ദിച്ചെന്ന ആരോപണം ഡിവൈഎസ്പി നേരത്തെ തള്ളിയിരുന്നു. തന്നെ മർദ്ദിച്ചെന്ന പരാതിയിൽ ഡിവൈഎസ്പിക്കെതിരെ എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണം നടത്തണമെന്നാണ് മുരളീധരൻ്റെ ആവശ്യം. ഇതേ പരാതിയിൽ ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നടക്കുന്ന നിലവിലെ അന്വേഷണത്തിൽ അവിശ്വാസം രേഖപ്പെടുത്തിയാണ് മുരളീധരൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
തൊടുപുഴ ഡിവൈഎസ്‌പി ബൂട്ടിട്ട കാല് കൊണ്ട് ചവിട്ടിയെന്നും മുഖത്തടിച്ചെന്നും തനിക്ക് നേരെ പൊലീസിൻറെ വയർലൈൻസ് സെറ്റ് എടുത്തെറിഞ്ഞെന്നും പരാതിപ്പെട്ട് മലങ്കര സ്വദേശി മുരളീധരനാണ് പരാതിയുമായി രംഗത്തെത്തിയത്. ഹൃദ്രോഗിയായ മുരളീധരനെ മർദ്ദിക്കുന്നത് കണ്ടെന്ന് പരാതിക്കാരൻറെ കൂടെയുണ്ടായിരുന്നയാളും ആരോപിച്ചു. വാട്സാപ്പ് ഗ്രൂപ്പിലൂടെ സ്ത്രീകളെ അപമാനിക്കുന്ന പോസ്റ്റിട്ടെന്ന മുരളീധരനെതിരെയുള്ള കേസിൽ ചോദ്യം ചെയ്യാനാണ് ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എസ്എൻഡിപി തൊടുപുഴ യൂണിയനാണ് മുരളീധരനെതിരെ പരാതി നൽകിയത്. എന്നാൽ മുരളീധരനെ മർദ്ദിച്ചിട്ടില്ലെന്ന് തൊടുപുഴ ഡിവൈഎസ്‌പി പി മധു ബാബു വ്യക്തമാക്കിയിരുന്നു. പരാതിയിൽ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെത്തി മുരളീധരൻറെ മൊഴി എടുത്തിരുന്നു.
മർദ്ദനത്തെ തുടർന്ന് നെഞ്ച് വേദനയും ചെവിക്ക് കേൾവിക്കുറവും അനുഭവപ്പെടുന്നുണ്ടെന്നും മുരളീധരൻ ആരോപിക്കുന്നു. സ്റ്റേഷനിലെത്തിയ മുരളീധരൻ കസേരയെടുത്ത് ബഹളം വച്ചപ്പോൾ പുറത്തിറങ്ങിപ്പോകാൻ ആവശ്യപ്പെട്ടതേയുള്ളൂവെന്നാണ് ഡിവൈഎസ്പി പി മധു പറയുന്നത്.