
തൃശൂര്‍: തൃശൂര്‍ രാഗം തീയറ്റര്‍ നടത്തിപ്പുകാരന്‍ സുനിലിനെ ആക്രമിച്ച സംഭവത്തിലെ അന്വേഷണത്തിൽ വഴിത്തിരിവ്. ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് പ്രവാസി വ്യവസായിയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതികള്‍ സഞ്ചരിച്ച കാറിനെപ്പറ്റി പൊലീസിന് നിര്‍ണായക വിവരം ലഭിച്ചു. പ്രവാസി വ്യവസായിയുടെ വിശ്വസ്തന്‍റെ കാറാണിതെന്നാണ് പൊലീസ് തിരിച്ചറിഞ്ഞത്. സുനിലും പ്രവാസി വ്യവസായിയും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ തര്‍ക്കമാണ് ക്വട്ടേഷന്‍ നല്‍കുന്നതിന് ഇടയാക്കിയതെന്നാണ് പൊലീസിന്‍റെ നിഗമനം. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് വെളപ്പായയിലെ സുനിലിന്‍റെ വീടിന് മുന്നില്‍ വെച്ച് ക്വട്ടേഷന്‍ ആക്രമണം ഉണ്ടായത്. കാറില്‍ വന്ന് ഗേറ്റ് തുറക്കാനിറങ്ങുന്നതിനിടെ ആദ്യം ഡ്രൈവറെയും പിന്നീട് സുനിലിനെയും ആയുധധാരികളായ മൂന്നംഗ സംഘം ആക്രമിച്ചു.
വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം തീകൊളുത്തിക്കൊല്ലാനാണ് ശ്രമിച്ചതെന്നായിരുന്നു സുനിലിന്‍റെ മൊഴി. തീയറ്റര്‍, സിനിമാ തര്‍ക്കത്തിലുള്ളവരിലേക്ക് സുനിലിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പോയിരുന്നു. റോഡുവക്കത്തെ സിസിസിടിവി പരിശോധിച്ചതില്‍ നിന്നാണ് പ്രവാസി വ്യവസായിയുടെ വിശ്വസ്തന്‍റെ കാറാണ് പ്രതികള്‍ ഉപയോഗിച്ചതെന്ന് വ്യക്തമായത്. കാറുമായി കടന്നു കളഞ്ഞ സംഘത്തിനായി പൊലീസ് വലവിരിച്ചിട്ടുണ്ട്. വിശ്വസ്തരെയും വൈകാതെ കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന. സുനിലുമായി ചില സിനിമാ സാമ്പത്തിക ഇടപാട് പ്രവാസി വ്യവസായിക്കുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഒരു കൊല്ലം മുമ്പ് ക്വട്ടേഷന്‍ ശ്രമമുണ്ടായി. ആ കേസ് നിലവിലുണ്ട്. അതിന്‍റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ആക്രണമെന്നാണ് പൊലീസ് കരുതുന്നത്. പ്രതികള്‍ വലയിലായതിന് പിന്നാലെ വ്യവസായിലേക്ക് അന്വേഷണം എത്തിക്കാനാണ് പൊലീസിന്‍റെ നീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam