
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോക്ടർ വന്ദനയുടെ മരണത്തിൽ അനുശോചനമറിയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഡോക്ടർ വന്ദനയുടെ കുടുംബാംഗങ്ങളെ രാഹുൽ ഗാന്ധി അനുശോചനമറിയിച്ചു. ആരോഗ്യപ്രവർത്തകർ തുടർച്ചയായി ആക്രമിക്കപ്പെടുന്നത് ആശങ്കാജനകമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. അവരുടെ സുരക്ഷ സർക്കാരിന്റെ മുഖ്യപരിഗണന ആയിരിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. നിയമ നിർമ്മാണം അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. ഇന്ന് ഉച്ചക്ക് 3.30ന് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ആണ് യോഗം ചേരുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തരസെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി, നിയമ സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, സംസ്ഥാന പോലീസ് മേധാവി, എ ഡി ജി പിമാർ, ബന്ധപ്പെട്ട മറ്റ് വകുപ്പ് തലവന്മാർ എന്നിവരുടെ അടിയന്തിര യോഗമാണ് ചേരുന്നത്. കൊട്ടാരക്കരയിൽ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഉന്നതതല യോഗം ചേരുന്നത്.
അതേസമയം, വന്ദനയുടെ കൊലപാതകത്തിൽ വിവിധയിടങ്ങളിൽ പ്രതിഷേധം നടക്കുകയാണ്. വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. അതിനിടെ, സംഭവത്തില്‍ രൂക്ഷ വിമര്‍ശനം തുടരുകയായിരുന്നു ഹൈക്കോടതി. ഡോക്ടർമാർ ഇന്നും സമരത്തിലല്ലേ എന്ന് കോടതി ചോദിച്ചു, എത്രയോ ആളുകളാണ് ചികിത്സക്കായി കാത്തുനിൽക്കുന്നത്, ഈ സമയത്ത് എന്തെങ്കിലും സംഭവിച്ചാൽ എന്ത് ചെയ്യും, ഇപ്പോഴത്തേത് സമരമല്ലെന്നും ഡോക്ടർമാരുടെ ഭയം കൊണ്ടാണെന്നും കോടതി പറഞ്ഞു. ഡോക്ടർമാരുടെ സമരം ഒന്നും നേടിയെടുക്കാനല്ല. ഭയത്തിൽ നിന്നാണ് സമരം നടത്തുന്നത്. എങ്ങനെയാണ് ഇവിടെ പേടിച്ച് ജീവിക്കുക. വിഷയം ആളിക്കത്താതിരിക്കാൻ സർക്കാർ ശ്രമിക്കണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam