
മലപ്പുറം : ഇകെ വിഭാഗം സമസ്തയുമുണ്ടായ തര്‍ക്കം പൊന്നാനിയിലും മലപ്പുറത്തും ബാധിച്ചില്ലെന്ന വിലയിരുത്തലുമായി മുസ്ലീം ലീഗ്. പൊന്നാനിയില്‍ ഭൂരിപക്ഷം കുറയും, പതിനായിരത്തോളം വോട്ടുകള്‍ നഷ്ടമാകുമെന്നാണ് കണക്കാക്കല്‍. എന്നാല്‍ വിജയത്തെ ഇത് ബാധിക്കില്ല.
മലപ്പുറത്താകട്ടെ കാര്യമായ രീതിയില്‍ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍. മലപ്പുറത്ത് രണ്ട് ലക്ഷം ഭൂരിപക്ഷം കിട്ടുമെന്നാണ് ലീഗ് വിലയിരുത്തല്‍. ഇവിടെയും വിജയത്തിന് ഇതൊരു പ്രശ്നമാകില്ല.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കള്‍ പങ്കെടുത്ത മുസ്ലീം ലീഗ് മലപ്പുറം ജില്ലാ കമ്മറ്റി യോഗത്തിലാണ് പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ നടന്നത്. സമസ്തയുമായുണ്ടായ പ്രശ്നങ്ങളുടെ പേരില്‍ നടന്ന പ്രചാരണങ്ങള്‍ പൊന്നാനി മണ്ഡലത്തിലെ വോട്ടര്‍മാരില്‍ ആശയക്കുഴപ്പമുണ്ടാക്കിയതായി യോഗം വിലയിരുത്തി.
പതിനായിരം വോട്ടുകളോളം ഇത്തരത്തില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് പ്രവര്‍ത്തിച്ചതിനാല്‍ വലിയ വോട്ടുചോര്‍ച്ച ഒഴിവാക്കാനായതായും യോഗം വിലയിരുത്തി. ഒരു ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷമാണ് പൊന്നാനിയില്‍ പ്രതീക്ഷിക്കുന്നത്.
മലപ്പുറത്ത് 2021ലെ ഉപതെരഞ്ഞെടുപ്പിലേതിനേക്കാള്‍ മികച്ച പ്രകടനം കാഴ്ച വെക്കുമെന്ന് തന്നെയാണ് വിലയിരുത്തല്‍.. വേങ്ങര , മലപ്പുറം മണ്ഡലങ്ങളില്‍ ഇടി മുഹമ്മദ് ബഷീറിന്‍റെ ഭൂരിപക്ഷം നാല്‍പ്പതിനായിരമെത്തും.
പെരിന്തല്‍മണ്ണയിലാകും ഭൂരിപക്ഷം കുറയുകയെന്നും യോഗം വിലയിരുത്തി. ഏറനാട് വണ്ടൂര്‍ നിലമ്പൂര്‍ മണ്ഡലങ്ങളില്‍ നിന്നായി ഒരു ലക്ഷം വോട്ടിലധികം ഭൂരിപക്ഷം രാഹുലിന് കിട്ടുമെന്നാണ് നേതാക്കള്‍ വിലയിരുത്തുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരണം നടത്തരുതെന്ന് യോഗത്തില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുന്നറിയിപ്പ് നല്‍കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam