സമസ്ത അധ്യക്ഷൻ ജഫ്രി തങ്ങളെ അധിക്ഷേപിച്ച് കമന്റ്, ലീഗ് വയനാട് ജില്ലാ സെക്രട്ടിക്കെതിരെ നടപടി

By Web TeamFirst Published Dec 29, 2021, 4:37 PM IST
Highlights

സമസ്ത അധ്യക്ഷന് വധ ഭീഷണിയെന്ന വാർത്തയുടെ ചുവടെയാണ് അധിക്ഷേപിക്കുന്ന രീതിയിൽ യഹ്യാഖാൻ കമന്റ് ചെയ്തത്.

കൽപ്പറ്റ : വയനാട്ടിൽ മുസ്ലീം ലീഗ് (Muslim League)ജില്ലാ സെക്രട്ടറിക്കെതിരെ പാർട്ടി നടപടി. ജില്ലാ സെക്രട്ടറി യഹ്യാഖാൻ തലക്കലിനെ (Yahyakhan Thalackal) സ്ഥാനത്ത് നിന്നും നീക്കി. സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങളെ (Jifri Muthukoya Thangal) അധിഷേപിക്കുന്ന രീതിയിൽ ഫേസ് ബുക്കിലിട്ട പോസ്റ്റിന്റെ പേരിലാണ് പാർട്ടി നടപടി. 

സമസ്ത അധ്യക്ഷന് വധ ഭീഷണിയെന്ന വാർത്തയുടെ ചുവടെയാണ് അധിക്ഷേപിക്കുന്ന രീതിയിൽ യഹ്യാഖാൻ കമന്റ് ചെയ്തത്. 'വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാന്‍ ചില ചെപ്പടി വിദ്യകള്‍, നാണക്കേട്' എന്നായിരുന്നു ലീഗ് വയനാട് ജില്ലാ സെക്രട്ടറിയുടെ കമന്റ്. ഇതിനെതിരെ വലിയ പ്രതിഷേധമുയർന്നു. ഇതോടെയാണ് മുസ്ലിം ലീഗ് ഇടപെട്ട് നടപടിയെടുത്തത്. 

ഇന്ന് കൽപ്പറ്റയിൽ നടന്ന മുസ്ലിം ലീഗ്‌ ജില്ലാ ഭാരവാഹി യോഗമാണ് യഹ്യാഖാനെ സ്ഥാനത്ത് നിന്ന് നീക്കാൻ തീരുമാനമെടുത്തത്. സംഭവത്തിൽ യഹ്യാഖാനോട് വിശദീകരണം ആവശ്യപ്പെട്ടെന്നും മറുപടി തൃപ്തികരമായില്ലെങ്കിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും ലീഗ് നേതൃത്വം അറിയിച്ചു. നേരത്തെ പ്രളയ ഫണ്ട് തട്ടിപ്പ് ആരോപണങ്ങളിലും യഹ്യാഖാന്റെ പേര് ഉയർന്ന് വന്നിരുന്നു. എന്നാൽ തന്റെ കമന്റ് ജിഫ്രി തങ്ങള്‍ക്കെതിരെ ആയിരുന്നില്ലെന്നും വാർത്ത നൽകിയ മാധ്യമത്തിന് എതിരെയായിരുന്നുവെന്നുമാണ് യഹ്യാഖാന്‍ തലക്കല്‍ ഫേസ്ബുക്കിലൂടെ നൽകിയ വിശദീകരണം. 

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം 

ഫെയ്സ്ബുക്കിൽ ഞാൻ ഇട്ട ഒരു കമന്റ് വലിയ രീതിയിൽ തെറ്റിദ്ധാരണ പരത്തുന്നു എന്നത് ഏറെ ഖേദകരമാണ്.
മാധ്യമ രംഗത്ത് അത്രയേറെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു മീഡിയ ജിഫ്രി തങ്ങളുമായി ബന്ധപ്പെട്ട വിഷയം മുസ്ലിം ലീഗിനും സമസ്തയ്ക്കും ഇടയിൽ വിള്ളലുകൾ സൃഷ്ടക്കുക എന്ന ലക്ഷ്യത്തോടെ സോഷ്യൽ മീഡിയയിൽ അവരുടേതായ ചില അജണ്ടകൾ വരികളിൽ കുത്തി നിറച്ച് പ്രചരിപ്പിച്ച സാഹചര്യത്തിൽ ആ ഓൺലൈൻ മാധ്യമത്തിന്റെ 
തെറ്റായ രീതിക്കെതിരെയാണ് ഞാൻ കമന്റ് ചെയ്തത് -
മാധ്യമങ്ങൾക്കിടയിൽ  നിറഞ്ഞ് നിൽക്കാൻ അവർ കാണിക്കുന്ന ചില ചെപ്പടി വിദ്യകൾ എന്നാണ് കമന്റിൽ ഞാൻ ഉദ്ദേശിച്ചത്.
തങ്ങൾക്കെതിരെ ആയിരുന്നില്ല 
എന്റെ പോസ്റ്റ് -
തീർച്ചയായും സമസ്തയുടെ ആദരണീയനായ നേതാവായ തങ്ങളെ ഭീഷണിപ്പെടുത്തുന്ന രീതിയിൽ പ്രവർത്തിച്ചത് ആരാണെങ്കിലും അവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരിക തന്നെ ചെയ്യണം -
യഹ്‌യാഖാൻ തലക്കൽ

 

click me!