
കോഴിക്കോട്: സിപിഎം നേതാവ് അഡ്വ. കെ. അനിൽകുമാറിന്‍റെ മലപ്പുറത്തെ മുസ്ലിം പെൺകുട്ടികളുടെ തട്ടം സംബന്ധിച്ചുള്ള വിവാദ പരാമർശത്തെ ചൊല്ലി പോര് കനക്കുന്നു. അനിൽ കുമാറിന്റെ പ്രസ്താവന ഒറ്റപ്പെട്ടതാണെന്ന് കരുതാനാവില്ലെന്ന് മുൻ എംഎൽഎയും മുസ്സീം ലീഗ് നോതാവുമായ കെഎം ഷാജി ആരോപിച്ചു, കാലങ്ങളായി വിശ്വാസികൾക്കും വിശ്വാസത്തിനും എതിരായ നിരവധി അജണ്ടകൾ പദ്ധതികളാക്കി നടപ്പിൽ വരുത്തുന്ന സി.പി.എമ്മിന് രണ്ടു തരം പോളിറ്റ് ബ്യൂറോകൾ ഉണ്ടെന്ന് ഷാജി ഫേസ്ബുക്കിൽ കുറിച്ചു. ഈ കമ്യൂണിസം നിഷ്കളങ്കമാണെന്ന് ഇനിയും നിഷകളങ്കമായി വിശ്വസിക്കണോ വിശ്വാസി സമൂഹമേയെന്നും കെഎം ഷാജി ചോദിക്കുന്നു.
തട്ടം വേണ്ടെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായിട്ടാണെന്നായിരുന്നു അനിൽകുമാറിന്‍റെ പ്രസ്കാവന. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ യുക്തിവാദ സംഘടനയായ എസ്സൻസ് ഗ്ലോബൽ സംഘടിപ്പിച്ച ലിറ്റ്മസ്'23- നാസ്തിക സമ്മേളനത്തിലാണ് അനിൽകുമാരിന്‍റെ വിവാദ പരാമർശം. തട്ടമിടൽ മാത്രല്ല , മുസ്ലിം പെൺകുട്ടികളുടെ പഠന പുരോഗതിയും സി.പി.എമ്മിനെ അലോസരപ്പെടുത്തുന്നുണ്ടെന്ന് പ്രസംഗം പൂർണ്ണമായി കേൾക്കുന്നവർക്ക് വായിച്ചെടുക്കാനാവുമെന്ന് കെഎം ഷാജി കുറ്റപ്പെടുത്തി.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
മലപ്പുറത്തെ മുസ്ലിം പെൺകുട്ടികളുടെ തലയിലെ തട്ടം മാറ്റാനായി എന്നതാണ് സി.പി. എമ്മിൻന്‍റെ നേട്ടങ്ങളിൽ ഒന്നായി അനിൽ കുമാർ പറയുന്നത്. സി പി എം നേതാവ് അനിൽ കുമാറിന്റെ ഈ പ്രസ്താവന ഒറ്റപ്പെട്ടതാണെന്ന് കരുതാനാവില്ല. പുറത്ത് പറഞ്ഞതിൽ ഒന്ന് എന്ന നിലക്ക് ഒറ്റപ്പെട്ടതായി വാദിക്കാം. കാലങ്ങളായി വിശ്വാസികൾക്കും വിശ്വാസത്തിനും എതിരായ നിരവധി അജണ്ടകൾ പദ്ധതികളാക്കി നടപ്പിൽ വരുത്തുന്ന സി.പി.എമ്മിന് രണ്ടു തരം പോളിറ്റ് ബ്യൂറോകൾ ഉണ്ട്. മാധ്യങ്ങൾക്കും പൊതുജനങ്ങൾക്കും നൽകാനുള്ള തീരുമാനങ്ങളുമായി ഒരു സമിതിയും രഹസ്യ അജണ്ടകൾക്ക് മറ്റൊന്നും. രഹസ്യമായി നടപ്പിൽ വരുത്തുന്ന ഇത്തരം പദ്ധതികളിലൊന്ന് അറിയാതെ പുറത്ത് പറഞ്ഞു എന്ന ഒരബദ്ധമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.
തട്ടമിടൽ മാത്രല്ല , മുസ്ലിം പെൺകുട്ടികളുടെ പഠന പുരോഗതിയും സി.പി.എമ്മിനെ അലോസരപ്പെടുത്തുന്നുണ്ടെന്ന് പ്രസംഗം പൂർണ്ണമായി കേൾക്കുന്നവർക്ക് വായിച്ചെടുക്കാനാവും. ഇതിന് മറുപടി പറയേണ്ടത് മാർക്സിസ്റ്റ് പാർട്ടി ഒന്നിച്ചാണ്. പുതിയ യുക്തിവാദ സംഘം സംഘപരിവാർ നിർമ്മിതിയാണെന്നും അവരുടെ പ്രധാന ശത്രു വിശ്വാസമല്ല ഇസ്ലാമാണ് എന്നും ഈ മേഖലയിൽ പഠനം നടത്തി പറയുന്നത് മുസ്ലിം സമുദായമല്ല. ഈ ആരോപണം ഇടത് ബുദ്ധിജീവികൾക്കിടയിൽ നിന്ന് പോലും പുറത്ത് വന്നിട്ടുണ്ട്.
അങ്ങനെ ഒരു വേദിയിൽ വെച്ചാണ് ഒരു സി.പി.എം പ്രതിനിധി മുസ്ലിം സമുദായത്തെ " പുരോഗമിപ്പിച്ച " വീരസ്യം വിളമ്പിയത്. ഒരു കാര്യം തെളിഞ്ഞല്ലോ? യുക്തിവാദികൾക്കിടയിൽ പോയി വിശ്വാസികൾക്ക് എതിരായി പറയാനും വിശ്വാസികളുടെ സമ്മേളനങ്ങളിൽ പങ്കെടുത്ത് പുകഴ്ത്താനും രണ്ടു ടീമുകൾ മാർക്സിസ്റ്റ് പാർട്ടി തയ്യാറാക്കിയിട്ടുണ്ട് എന്നത്. ഈ കമ്യൂണിസം നിഷ്കളങ്കമാണെന്ന് ഇനിയും നിഷകളങ്കമായി വിശ്വസിക്കണോ വിശ്വാസി സമൂഹമേ ?
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam