മുട്ടിൽ മരംമുറി കേസ് അട്ടിമറിക്കാൻ അണിയറ നീക്കങ്ങളെന്ന് പരാതി; വയനാട് പ്രകൃതി സംരക്ഷണ സമിതി ഹൈക്കോടതിയിലേക്ക്

By Web TeamFirst Published Sep 10, 2021, 8:53 AM IST
Highlights

അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത് കേസ് വഴി തിരിച്ചു വിടാനാണെന്നാണ് ആക്ഷേപം.

കൊച്ചി: മുട്ടിൽ മരംമുറി കേസ് അട്ടിമറിക്കാൻ അണിയറയിൽ നീക്കങ്ങൾ തകൃതിയെന്ന് പരാതി. അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത് കേസ് വഴി തിരിച്ചു വിടാനാണെന്നാണ് ആക്ഷേപം. സർക്കാർ നടപടികൾക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് വയനാട് പ്രകൃതി സംരക്ഷണ സമിതി.

മുട്ടിൽ മരം മുറി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിലെ സുൽത്താൻ ബത്തേരി ഡിവൈഎസ്പി വി വി ബെന്നിയെ തിരൂരിലേക്ക് സ്ഥലം മാറ്റിയതിൽ പ്രതിഷേധം കനക്കുകയാണ്. കേസ് അന്വേഷണം ഉന്നതങ്ങളിലേക്ക് നീങ്ങിയതോടെയാണ് ഡിവൈഎസ്പി വി വി ബെന്നിയെ സ്ഥലം മാറ്റിയതെന്നാണ് ആരോപണം. അന്വേഷണ സംഘത്തിലുണ്ടായിരുന്ന വനം ഫ്ലയിംഗ് സ്ക്വാഡ് ഡിഎഫ്ഒ ഒപി ധനേഷ് കുമാറിനെ കാസർഗോഡേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെയാണ് സർക്കാർ നടപടി. മികവുറ്റ രീതിയിൽ അന്വേഷണം മുന്നോട്ടുപോകുന്നതിനിടെ ഡിവൈഎസ്പിയെ സ്ഥലം മാറ്റിയതിൽ പോലീസ് സേനക്കിടയിലും അതൃപ്തി പുകയുന്നുണ്ട്. ഉദ്യോഗസ്ഥരെ ബലിയാടാക്കി മുട്ടിൽ മരം മുറി കേസ് അട്ടിമറിക്കാൻ അനുവദിക്കില്ലെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി വ്യക്തമാക്കി.

പ്രതികൾക്ക് സഹായം നൽകിയെന്ന് വനം വകുപ്പ് തന്നെ കണ്ടെത്തിയ ഫോറസ്റ്റ് കൺസർവേറ്റർ എൻ ടി സാജനെതിരെ നടപടിയെടുക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. എന്നാൽ കേസ് സത്യസന്ധമായി അന്വേഷിച്ച ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിലൂടെ സർക്കാർ പ്രതികൾക്കും മരം മാഫിയ സംഘത്തിനും ഒപ്പമാണെന്ന് തെളിഞ്ഞെന്ന് പ്രകൃതി സംരക്ഷണ സമിതി കുറ്റപ്പെടുത്തുന്നു.

click me!