
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ നടുറോഡിൽ സർക്കാർ ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതികളെ പിടികൂടാനാവാതെ പൊലീസ്. പ്രതികളായ കുഞ്ചാലമ്മൂട് സ്വദേശികളായ സഹോദരങ്ങൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
ട്രാഫിക് സിഗ്നലിൽ ഹോണ്‍ മുഴക്കിയെന്നാരോപിച്ചാണ് കൃഷിവകുപ്പിലെ ജീവനക്കാരനായ പ്രദീപിനെ ബൈക്ക് യാത്രക്കാരായ അഷ്കറും അനീഷും ചൊവ്വാഴ്ച മർദ്ദിച്ചത്. പരിക്കേറ്റ പ്രദീപ് ചോരയാലിപ്പിച്ചുകൊണ്ട് കരമന സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും പൊലീസ് കേസെടുത്തില്ല. സിസിടിവി ദൃശ്യങ്ങൾ സഹിതംസംഭവം വാർത്തയായതിന് പിന്നാലെ ഇന്നാണ് വധശ്രമത്തിന് കരമന പൊലീസ് കേസെടുത്തത്.
കൃഷി വകുപ്പ് ഉദ്യോഗസ്ഥനെ അകാരണമായി മർദ്ദിച്ച കേസിൽ പ്രതിയുടെ ഡ്രൈവിംങ് ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു വാഹനം ഓടിക്കുന്നതിനിടയിൽ പൊതുസ്ഥലത്ത് നടുറോഡിൽ വാഹനം നിർത്തി ക്രിമിനൽ പ്രവർത്തനത്തിൽ ഏർപ്പെട്ടതിനാണ് ഡ്രൈവിംങ് ലൈസൻസ് റദ്ദാക്കുന്നത്. മറ്റ് വാഹനയാത്രക്കാർക്ക് തടസ്സം സൃഷ്ടിക്കുകയും വാഹനം ഓടിക്കുന്നതിനിടയിൽ മറ്റ് വാഹന യാത്രക്കാരനോട് അപമര്യാദയായി പെരുമാറുകയും മറ്റ് റോഡ് ഉപയോക്താക്കൾക്ക് അസൗകര്യം സൃഷ്ടിക്കുകയും ചെയ്യ്തതിനാൽ പ്രതികൾക്ക് എതിരെ ഡൈവിംങ് ലൈസൻസ് റദ്ദ് ആകുന്നത് ഉൾപ്പടെയുള്ള ശക്തമായ നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു. പ്രതികളുടെ വിവരങ്ങൾ ലഭ്യമാക്കാൻ പോലീസിനോട് മോട്ടോർ വാഹന വകുപ്പ് അഭ്യർത്ഥിച്ചിട്ടുണ്ട്.
കരമന നീറമണ്‍കരയിൽ ഗതാഗതക്കുരുക്കിനിടെ ഹോണ്‍മുഴക്കിയെന്നാരോപിച്ചാണ് രണ്ടു യുവാക്കള്‍ പ്രദീപിനെ മർദ്ദിച്ചത്. ഹോണ്‍ മുഴക്കിയത് താനല്ലെന്ന് പല പ്രാവശ്യം പറഞ്ഞിട്ടും ചെവികൊള്ളാതെ വാഹനം തകർക്കുകയും നിലത്തിട്ട് മർദ്ദിക്കുകയും ചെയ്തുവെന്ന് പ്രദീപ് പറയുന്നു.
ചൊവ്വാഴ്ച വൈകുന്നേരം മദ്ദനമേറ്റ് പ്രദീപ് വായിൽ നിന്നും ചോരയൊലിപ്പിച്ചാണ് കരമന പൊലീസെത്തി പരാതി പറഞ്ഞത്. എന്നാൽ ആശുപത്രിയിലേക്ക് പോകാനായിരുന്നു പൊലീസ് പ്രദീപിന് നൽകിയ നിർദ്ദേശം. മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം അന്നു രാത്രി തന്നെ വീണ്ടും സ്റ്റേഷനിലെത്തിയെങ്കിലും കേസെടുത്തില്ല. ബുധനാഴ്ച സിസിടിവി ദൃശ്യങ്ങള്‍ സഹിതം എസ്എച്ച്ഒയെ സമീപിച്ചുവെങ്കിലും ഒന്നും ചെയ്തില്ല ഒടുവിൽ ഇന്ന് രാവിലെ സിസിടിവി ദൃശ്യങ്ങൾ സഹിതം വാർത്ത വന്നതോടെയാണ് പൊലീസ് അനങ്ങിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam