
ദില്ലി: കേരളം അതിദരിദ്ര മുക്തമായി പ്രഖ്യാപിച്ചതിനെ തുടർന്ന് അന്ത്യോദയ അന്ന യോജന വിഭാഗത്തിൽപ്പെടുന്ന റേഷൻ കാർഡുകൾ റദ്ദാക്കാനോ തുടരാതിരിക്കാനോ ഉള്ള സാധ്യതയുണ്ടോയെന്ന് പാർലമെന്റിൽ യുഡിഎഫ് എംപിമാരായ എൻ.കെ. പ്രേമചന്ദ്രനും എം.കെ. രാഘവനും. കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയോടായിരുന്നു ഇരുവരുടെയും ചോദ്യം. എന്നാൽ കേരളത്തിന്റെ പ്രഖ്യാപനം പദ്ധതിയെ ബാധിക്കില്ലെന്ന് കേന്ദ്രം മറുപടി നൽകി. കേരളം അതിദരിദ്ര മുക്തമായി പ്രഖ്യാപിച്ചത് കൊണ്ട് പാവങ്ങൾക്കുള്ള മഞ്ഞ റേഷൻ കാർഡ് ഇല്ലാതാക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. അന്ത്യോദയ പദ്ധതിക്ക് കേന്ദ്രത്തിന് കൃത്യമായ പദ്ധതിയുണ്ട്. കേരളത്തിന്റെ പ്രഖ്യാപനം തടസ്സമാകില്ല. കേരളത്തിന് നിലവിൽ നൽകുന്ന ഭക്ഷ്യധാന്യത്തിന്റെ അളവിൽ കുറവുണ്ടാകില്ലെന്നും കേന്ദ്രം വ്യക്തമാക്കി. 5.94 ലക്ഷം മഞ്ഞക്കാർഡുകളാണ് കേരളത്തിൽ ഉള്ളത്. അതിദരിദ്ര മുക്തം പോലെയുള്ള പ്രഖ്യാപനം നടത്തുന്നത് കേരളത്തിന് വിദേശ സാമ്പത്തിക ഏജന്സികളിൽനിന്ന് വായ്പയെടുക്കാൻ സഹായിക്കുമോയെന്നും യുഡിഎഫ് എംപിമാർ ചോദിച്ചു.