ശബരിമല നെയ്യ് ക്രമക്കേടിൽ മികച്ച അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് ഹൈക്കോടതി. ഉദ്യോഗസ്ഥരുടെ പട്ടിക നൽകാൻ സർക്കാരിന് നിർദേശം. ശബരിമല മെയിൻ സ്റ്റോറിൽ സാധനം വാങ്ങിയതിലും ക്രമക്കേടെന്ന് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ.
കൊച്ചി: ശബരിമലയിൽ മിൽമ നെയ്യ് വാങ്ങിയതിലെ ക്രമക്കേടിൽ 10 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് നൽകാൻ സംസ്ഥാന വിജിലൻസ് ഡയറക്ടർക്ക് ഹൈക്കോടതി നിർദ്ദേശം. നെയ്യ് ക്രമക്കേടിൽ മികച്ച അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഉദ്യോഗസ്ഥരുടെ പട്ടിക നൽകാൻ സർക്കാരിന് നിർദേശം നല്‍കി. സീൽഡ് കവറിൽ കോടതിക്ക് നേരിട്ട് അന്വേഷണ റിപ്പോർട്ട് കൈമാറണമെന്നാണ് ദേവസ്വം ബെഞ്ച് വ്യക്തമാക്കിയത്. അന്ന് തന്നെ കേസ് അന്വേഷണത്തിനുള്ള എസ്ഐടി അംഗങ്ങളുടെ പട്ടിക കൈമാറണമെന്നും കോടതി നിർദ്ദേശിച്ചു. പട്ടികയിലുള്ള ഉദ്യോഗസ്ഥരും യോഗ്യരും മിടുക്കരുമാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നെയ് വിതരണത്തിനായി മിൽമയുമായി കരാർ ഉണ്ടാക്കുന്നതിനെ അന്ന് തന്നെ ദേവസ്വം കമ്മീഷണർ എതിർത്തതല്ലെന്നും കോടതി കേസ് പരിഗണിക്കുന്നതിനിടെ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ചോദിച്ചു. അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന മുരാരി ബാബു നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇ ടെണ്ടർ നടപടികൾ റദ്ദാക്കി ലിറ്ററിന് 510 രൂപ എന്ന ഉയർന്ന വിലയിൽ മിൽമയക്ക് കരാർ നൽകിയത്. എക്സിക്യൂട്ടീവ് ഓഫീസറുടെ നിർദ്ദേശത്തെ 2025 ഏപ്രിൽ 3 ന് നൽകിയ കത്തിലൂടെ കമ്മീഷണർ എതിർത്തെങ്കിലും പി എസ് പ്രശാന്തിന്‍റെ ഭരണസമിതി കരാർ മിൽമയ്ക്ക് നൽകിയെന്നാണ് പ്രാഥമ കണ്ടെത്തൽ. ശബരിമല മെയിൻ സ്റ്റോറിൽ സാധനം വാങ്ങിയതിലും ക്രമക്കേടെന്ന് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. ആവശ്യമായതിന്റെ 5 ഇരട്ടി വരെ വാങ്ങിയെന്ന് അന്വേഷണ റിപ്പോർട്ട്.
