
ആലപ്പുഴ: ദേശീയപാതയിലെ നടവഴിയുടെ പേരിലെ കൊള്ള കൺസല്‍ട്ടന്‍റുമാരെ ഒഴിവാക്കാന്‍ തീരുമാനം. നടവഴിക്കായി ജനങ്ങള്‍ക്ക് ദേശീയപാത അതോറിറ്റിക്ക് നേരിട്ട് അപേക്ഷ നല്‍കാം. ആലപ്പുഴ ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരമാണ് നടപടി. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് കലക്ടർ ഇടപെട്ടത്. അപേക്ഷിച്ച് 30 ദിവസത്തിനകം പെര്‍മിറ്റ് നല്കും. അപേക്ഷ തയ്യാറാക്കാന്‍ പഞ്ചായത്തിലെ എന്‍ജിനിയര്‍മാര്‍ സഹായിക്കുകയും ചെയ്യും. പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് ബോധവര്‍ക്കരണ ക്ലാസ് നല്‍കാനും നടപടിയുണ്ടാകും. നടവഴിക്കായി കണ്സല്‍ട്ടന്‍റുമാര്‍ ഈടാക്കിയിരുന്നത് ലക്ഷങ്ങളായിരുന്നു.
ദേശീയപാതയില്‍ നിന്ന് കടമുറിയിലേക്കുള്ള നടവഴിക്കായി ഈടാക്കുന്ന ഫീസിലെ ഒരു വിഹിതം ദേശീയപാത ഉദ്യോസ്ഥർക്കുള്ള കൈക്കൂലിയെന്ന വെളിപ്പെടുത്തൽ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ആലപ്പുഴ പുന്നപ്രയിലെ പ്രവാസിയില്‍ നിന്ന് രണ്ടര ലക്ഷംരൂപ ഫീസ് ആവശ്യപ്പെട്ട കണസൾട്ടന്‍റ് കെ എസ് സുശീൽ ബാബുവാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. കൺസൾട്ടന്‍റ് കൊള്ളയെ കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് സമാന പരാതിയുമായി നിരവധി നാട്ടുകാര്‍ മുന്നോട്ട് വന്നിരുന്നു.
ദേശീയപാതയുമായി ബന്ധപ്പെട്ട പെര്‍മിറ്റുകൾക്കായി അംഗീകൃത കണ്‍സൾട്ടന്‍റുമാരെ മാത്രമേ സമീപിക്കാവൂ എന്നാണ് ദേശീയപാത അതോറിറ്റിയുടെ കര്‍ശന നിർദേശം. കടമുറിയിലേക്കുള്ള നടവഴിക്കായി ആലപ്പുഴ പുന്നപ്രയിലെ പ്രവാസിയായ സ്വാമിനാഥനോട് രണ്ടര ലക്ഷം രൂപ ഫീസ് ആവശ്യപ്പെട്ട വാസ്തുകന്‍ ബില്‍ഡേഴ്സ് എന്ന ഏജൻസിയെകുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷിച്ചു.
സ്വാമിനാഥന്‍റെ കൈവശമുള്ളത് ഒരു വിസിറ്റിംഗ് കാര്‍ഡ് മാത്രമായിരുന്നു. കാര്‍ഡില്‍ ആകെയുള്ള മേല്‍വിലാസം കെഎസ് സുശീല്‍ ബാബു, ചേര്‍ത്തല പുതിയകാവ് എന്നുമാത്രം. പുതിയകാവിലെത്തി പലരോടും അന്വേഷിച്ച് എത്തിയത് ഇദ്ദേഹത്തിന്‍റെ വീട്ടില്‍. വാസ്തുകന്‍ ബില്‍ഡേഴ്സ് എന്ന പേരില്‍ ഒരു ബോര്‍ഡ് പോലുമില്ല. മൂന്ന് മാസം മുമ്പ് വരെ ഇവിടെയാണ് സുശില‍് ബാബു താമസിച്ചിരുന്നതെന്നും ഇപ്പോള്‍ ചേര്‍ത്തലയിലാണെന്നും വീട്ടുകാരുടെ മറുപടി. അങ്ങനെ ചേര്‍ത്തലയിലുമെത്തി. അതും വീട് തന്നെ. ഇത്രയും വലിയ തുക ഫീസ് വാങ്ങുന്ന കമ്പനിക്ക് ഒരു ഓഫീസ് പോലുമില്ല.
ഒരു ഇടപാടുകാരൻ എന്ന പേരില്‍ വിസിറ്റിങ് കാര്‍ഡിലെ നമ്പറിൽ ബന്ധപ്പെട്ടു. രണ്ടരലക്ഷം രൂപ കണ്‍സൾട്ടൻസി ഫീസ് വേണം. എന്തിന് ഇത്രയും തുകയെന്ന ചോദ്യത്തിന്, ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി ഉള്‍പ്പെടെ നല്‍കേണ്ടി വരുമെന്ന് മറുപടി. ദേശീയപാത അതോറിറ്റിയുടെ അംഗീകൃത കൺസൾട്ടന്‍റാണോ എന്ന് ഉറപ്പുവരുത്തുകയായിരുന്നു അടുത്ത ലക്ഷ്യം. ഇത് സംബന്ധിച്ച രേഖകൾ അയക്കാൻ ആവശ്യപ്പെട്ടു. എന്നാല്‍ രേഖകൾ അയച്ചില്ല. പകരം ഉരുണ്ടുകളി തന്നെയായിരുന്നു മറുപടി. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഇപ്പോൾ കളക്ടറുടെ നടപടി.