
കൊച്ചി : എറണാകുളത്തെ നാലുവയസുകാരിയുടെ കൊലപാതകവും ലൈംഗിക പീഡനവും സംബന്ധിച്ച് കേസിൽ ദേശീയ വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി. സ്വീകരിച്ച നടപടികളെ കുറിച്ച് മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. ഡിജിപിക്ക് വനിതാ കമ്മീഷൻ അധ്യക്ഷ വിജയ രഹാത്കാർ കത്തയച്ചു. കുട്ടിയെ അമ്മ പുഴയിൽ എറിഞ്ഞു കൊലപ്പെടുത്തിയതിലും കുട്ടി നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ചുമാണ് റിപ്പോർട്ട് തേടിയത്.
കഴിഞ്ഞ ദിവസമാണ് നാല് വയസുള്ള കുഞ്ഞിനെ ചാലക്കുടി പുഴയിലേക്കെറിഞ്ഞ് അമ്മ കൊലപ്പെടുത്തിയത്. കുഞ്ഞിനെ അമ്മ എന്തിനാണ് കൊലപ്പെടുത്തിയത്, പെട്ടെന്നുളള പ്രേരണയെന്ത്, കുട്ടി ബലാൽസംഗത്തിനിരയായത് അമ്മ അറിഞ്ഞിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ ഇനിയും വ്യക്തതയായിട്ടില്ല. കുഞ്ഞിന്റെ പോസ്റ്റുമോർട്ടത്തിലാണ് കൂടുതൽ ഞെട്ടിക്കുന്ന കണ്ടെത്തലുകളുണ്ടായത്. കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്നായിരുന്നു പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. ഒന്നോ രണ്ടോ വട്ടമല്ല നിരന്തരം കുഞ്ഞിനെ ചൂഷണം ചെയ്തതായി ഡോക്ടർ പൊലീസിനെ അറിയിച്ചു. പ്രകൃതി വിരുദ്ധ പീഡനത്തിന് പോലും ഇരയാക്കിയെന്നും ഡോക്ടർ പൊലീസിനെ അറിയിച്ചു.
പിന്നാലെ കുട്ടി താമസിച്ച അച്ഛന്റെ വീട്ടിലെ ബന്ധുക്കളെ ചോദ്യംചെയ്തു. ഇതിൽ നിന്നാണ് പൊലീസിന് കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധുവിനെ കുറിച്ച് സംശയം ജനിപ്പിക്കുന്ന രീതിയിലുള്ള ചില വിവരങ്ങൾ ലഭിച്ചത്. കുട്ടിയെ എല്ലാ സമയവും ഈ ബന്ധുവാണ് പരിചരിക്കുന്നതെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുണ്ടായത്. കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധു, കുഞ്ഞുമായുള്ള അടുപ്പം മുതലെടുത്ത് ഒന്നര വർഷത്തോളമാണ് ക്രൂര പീഡനം നടത്തിയത്. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച ബന്ധു, തനിക്ക് കൈയബദ്ധം പറ്റിയെന്നാണ് പറഞ്ഞത്. ബലാൽസംഗക്കേസിൽ അറസ്റ്റിലായ കുട്ടിയുടെ പിതൃ സഹോദരനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് കോടതിയെ സമീപിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam