ഇന്നലെ രാത്രി പത്തരയോടെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ എത്തിച്ച അവയവങ്ങൾ ശാസ്ത്രക്രിയയിലൂടെ മാറ്റിവെക്കുകയാണ്. ആറ് മാസം പ്രായമുള്ള കുഞ്ഞിനാണ് കിംസ് ആശുപത്രിയിൽ കരൾ മാറ്റിവെക്കുന്നത്.

തിരുവനന്തപുരം: മല്ലപ്പള്ളി സ്വദേശികളുടെ പത്തു മാസം പ്രായമുള്ള കുഞ്ഞ് ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവങ്ങൾ നാലു കുഞ്ഞുങ്ങൾക്ക് പുതുജീവിതമേകും. ഇന്നലെ രാത്രി പത്തരയോടെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ എത്തിച്ച അവയവങ്ങൾ ശസ്ത്രക്രിയയിലൂടെ മാറ്റിവെക്കുകയാണ്. ആറ് മാസം പ്രായമുള്ള കുഞ്ഞിനാണ് കിംസ് ആശുപത്രിയിൽ കരൾ മാറ്റിവെക്കുന്നത്. അതി സങ്കീർണമായ ശസ്ത്രക്രിയ തുടരുകയാണ്. വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പത്തു വയസ്സുള്ള കുട്ടിക്കാണ് ദാനം ചെയ്തത്. ഈ ശസ്ത്രക്രിയയും നടന്നു. ഹൃദയ വാൽവ് ശ്രീചിത്ര ആശുപത്രിയിലും നേത്രപടലങ്ങൾ അമൃത ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

ഇന്നലെ രാത്രി 7.13ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട ആംബുലൻസ് മൂന്നര മണിക്കൂറിൽ താഴെ സമയമെടുത്താണ് എം സി റോഡ് വഴി തിരുവനന്തപുരത്ത് എത്തിയത്. ഫെബ്രുവരി അഞ്ചിനു കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന ആലിൻ ഷെറിന് ഇന്നലെ മസ്തിഷ്ക്ക മരണം സ്ഥിരീകരിച്ചതോടെ മാതാപിതാക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. അതേസമയം, പോസ്റ്റ്മോർട്ടത്തിന് ശേഷം ആലിന്റെ മൃതദേഹം മല്ലപ്പള്ളിയിൽ എത്തിച്ചു. സംസ്ക്കാരം നാളെ വൈകിട്ട് 3.30ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളിയിൽ നടക്കും.