
കൊല്ലം: കുണ്ടറ പീഡന പരാതിയിൽ എൻസിപി അന്വേഷണ കമ്മീഷന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ രണ്ട് പ്രാദേശിക നേതാക്കൾക്കെതിരെ ഇന്ന് അച്ചടക്ക നടപടി പ്രഖ്യാപിച്ചേക്കും. ആരോപണ വിധേയനായ സംസ്ഥാന സമിതി അംഗം പദ്മാകരനെതിരെയും നടപടിക്ക് സാധ്യതയുണ്ട്. എന്നാൽ സ്ത്രീ പീഡന പരാതി ഒത്തുതീർക്കാൻ ഇടപെട്ട മന്ത്രി എ കെ ശശീന്ദ്രന് പാർട്ടി കമ്മീഷൻ ക്ലീൻ ചിറ്റ് നൽകി.
പാർട്ടിയിലെ പ്രശ്നം എന്ന നിലയിൽ മാത്രമാണ് മന്ത്രി പരാതിക്കാരിയുടെ അച്ഛനെ വിളിച്ചത് എന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. പാർട്ടിയിലെ പ്രാദേശിക പ്രശ്നങ്ങളാണ് പരാതിയിലേക്ക് നയിച്ചത്. എൻസിപി സംസ്ഥാന സമിതി അംഗം പ്രദീപ് കുമാർ പറഞ്ഞിട്ടാണ് മന്ത്രി യുവതിയുടെ പിതാവിനെ വിളിച്ചത്. പാർട്ടിയുടെ ട്രേഡ് യൂണിയൻ നേതാവ് രാജീവ് പാർട്ടി വാട്സാപ് ഗ്രൂപ്പിൽ ഇട്ട പോസ്റ്റാണ് യുവതിയെ പരാതി കൊടുക്കാൻ പ്രേരിപ്പിച്ചത് എന്നും കമ്മിഷൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. യുവതിയുടെ പരാതിക്ക് പിന്നിൽ രാഷ്ട്രീയ കാരണങ്ങളുണ്ടെങ്കിലും പരാതി പാർട്ടി നേതൃത്വം ഗൗരവമായി എടുത്തില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
അതേസമയം യുവതിയുടെ മൊഴി കുണ്ടറ പൊലീസ് ഇന്ന് രേഖപ്പെടുത്തും. ഇന്നലെ മൊഴി രേഖപ്പെടുത്താൻ പൊലീസ് സംഘം വീട്ടിൽ എത്തിയിരുന്നെങ്കിലും യുവതി വീട്ടിൽ ഇല്ലെന്ന കാരണം പറഞ്ഞ് മടങ്ങി പോവുകയായിരുന്നു. മൊഴി രേഖപ്പെടുത്താൻ വൈകുന്നത് വിമർശനങ്ങൾക്കും വഴിവച്ചിട്ടുണ്ട്. എൻസിപി നേതാവ് പദ്മാകരൻ യുവതിയുടെ കയ്യില്‍ പിടിച്ചതായി പറയുന്ന ഹോട്ടലിലെ സിസിടിവിയുടെ ഹാർഡ് ഡിസ്കും പൊലീസ് ശേഖരിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ഇന്ന് യുവതിയുടെ വീട് സന്ദർശിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam