
കൽപ്പറ്റ: വിവാദങ്ങൾക്കിടെ വയനാട് ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ രാജിവെച്ചു. എൻഎം വിജയൻ്റെ മരണമുൾപ്പെടെ ജില്ലയിലെ കോൺഗ്രസിൽ പ്രശ്നങ്ങൾ തുടരുന്നതിനിടെയാണ് ഡിസിസി പ്രസിഡൻ്റ് സ്ഥാനം എൻ ഡി അപ്പച്ചൻ രാജിവെച്ചത്. അടുത്തിടെ, പ്രിയങ്കഗാന്ധിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് എൻ ഡി അപ്പച്ചൻ നടത്തിയ പരാമർശം കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലും കൂടിയാണ് എൻ ഡി അപ്പച്ചന്റെ രാജിയെന്നതാണ് വസ്തുത. വയനാട്ടിലെ കോൺഗ്രസിലെ പ്രശ്നങ്ങൾ സംസ്ഥാന നേതൃത്വത്തിന് തീരാതലവേദനയായി തുടരുന്നതിനിടെയാണ് രാജി പ്രഖ്യാപനം. കഴിഞ്ഞ കെപിസിസി യോഗത്തിൽ തന്നെ ഒഴിവാക്കി തരണം എന്ന് അപ്പച്ചൻ ആവശ്യപ്പെട്ടിരുന്നു.
ആത്മഹത്യ ചെയ്ത വയനാട് മുൻ ഡിസിസി ട്രഷറര്‍ എൻ എം വിജയന്‍റെ അർബൻ ബാങ്കിലെ ബാധ്യത കോൺഗ്രസ് അടച്ച് തീർത്തിരുന്നു. കുടുംബവുമായി ഉണ്ടായിരുന്ന കരാർ പ്രകാരമാണ് 58 ലക്ഷം രൂപ ബാങ്കിൽ അടച്ചത്. നേരത്തെ 30 ലക്ഷം രൂപയുടെ ബാധ്യത കോൺഗ്രസ് തീർത്തിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 10 ലക്ഷം രൂപ നൽകി ബാധ്യതയും തീർത്തിരുന്നു. കടം അടച്ച് തീര്‍ക്കാത്തതിനെ തുര്‍ന്ന് വിജയന്‍റെ മരുമകൾ ഡിസിസി ഓഫീസിന് മുന്നിൽ സത്യഗ്രഹമിരിക്കുമെന്ന് പ്രഖ്യാപിച്ചത് വിവാദമായിരുന്നു. സെപ്റ്റംബർ 30 നുള്ളിൽ തന്നെ അർബൻ ബാങ്കിലെ ബാധ്യത തീർക്കണമെന്നും അല്ലാത്തപക്ഷം ഒക്ടോബർ 2 ന് ഡിസിസിക്ക് മുൻപിൽ സത്യാഗ്രഹം ഇരിക്കുമെന്നുമായിരുന്നു പത്മജയുടെ നിലപാട്.
എൻ എം വിജയൻ്റെ ആത്മഹത്യ കുറിപ്പിലെ കോൺഗ്രസ് നേതാക്കൾക്കെതിരായ പരാമർശം വൻ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ബാധ്യത പാർട്ടി ഏറ്റെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടത്. ചർച്ചകൾക്കൊടുവിൽ കുടുംബവുമായി കോൺഗ്രസ് കരാർ ഉണ്ടാക്കി. ഇതുപ്രകാരം 20 ലക്ഷം രൂപ പാർട്ടി നേരിട്ട് നൽകി. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 10 ലക്ഷം രൂപയും അടച്ചുതീർത്തു. എന്നാൽ അർബൻ ബാങ്കിലെ വീടും സ്ഥലവും എടുത്തു നൽകാമെന്ന കരാർ പാലിക്കപ്പെട്ടില്ല. കോൺഗ്രസിനെതിരെ കുറിപ്പ് എഴുതിവെച്ച എൻ എം വിജയൻറെ മരുമകൾ ആത്മഹത്യക്ക് ശ്രമിച്ചത് വിഷയം വഷളാക്കി. ഓഫീസിന് മുന്നിൽ സത്യഗ്രഹം ഇരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇന്ന് ബാങ്കിലെ പണം അടച്ചു തീർത്തത്.