
തിരുവനന്തപുരം: പ്രസവത്തിനിടെ നവജാത ശിശു മരിച്ച സംഭവത്തിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിന് ഗുരുതര വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്. സിസേറിയൻ ചെയ്യുന്നതിൽ കാലതാമസം ഉണ്ടായി എന്നാണ് കണ്ടെത്തൽ. നേരത്തെ തീരുമാനം എടുക്കാമായിരുന്നെന്നും അന്വേഷണ സമിതി കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൂന്നംഗ സംഘത്തിന്റേതാണ് കണ്ടെത്തൽ.
ഗുരുതമായ സാഹചര്യം ഉണ്ടായിട്ടും 37 കാരിയായ നിരഞ്ജനയ്ക്ക് സിസേറിയൻ ചെയ്യാൻ വൈകിയെന്നാണ് മെഡിക്കൽ കോളജിൽ നിന്നുള്ള മൂന്നംഗ സംഘത്തിന്റെ നിഗമനം. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നിട്ടും സിസേറിയൻ ചെയ്യാനുള്ള തീരുമാനം ഡോ. ബിന്ദു സുന്ദർ എടുത്തപ്പോൾ വൈകി. വാക്വം ഉപയോഗിച്ച ശേഷമാണ് സിസേറിയനിലേയ്ക്ക് പോകാൻ തീരുമാനിച്ചത്. ഇത് ഒഴിവാക്കാമായിരുന്നു എന്നാണ് അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ടിലുള്ളത്. കുട്ടിക്ക് വളർച്ച കുറവായിരുന്നുവെന്നും അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി അന്വേഷണ റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് കൈമാറും.
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ ചൊവാഴ്ചയാണ് നിരഞ്ജനയുടെ പ്രസവം നടന്നത്. പരിശോധനയ്ക്ക് എത്തിയപ്പോൾ അഡ്മിറ്റ് ആവാൻ ആവശ്യപ്പെട്ടു. പുലർച്ചെ വേദന തുടങ്ങി. എന്നിട്ടും വൈകീട്ടോടെയാണ് ഓപ്പറേഷൻ നടപടികൾ തുടങ്ങിയത്. ചികിത്സ പിഴവ് ആരോപിച്ച് ബന്ധുക്കൾ കടുത്ത പ്രതിഷേധം ഉയർത്തിയതോടെയാണ് ഡോ .ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam