ശബരിമല സ്വര്‍ണമോഷണക്കേസിൽ സിബിഐ അന്വേഷണം വേണം : അയ്യപ്പ സേവാ സമാജം

Published : Jun 13, 2026, 01:55 PM IST
sabarimala gold theft case

Synopsis

ശബരിമലയിലെ സ്വർണ്ണ മോഷണക്കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ശബരിമല അയ്യപ്പ സേവാ സമാജം ആവശ്യപ്പെട്ടു. തീർത്ഥാടകർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുക, അന്നദാനം പോലുള്ള സേവനങ്ങൾ പുനരാരംഭിക്കാൻ സംഘടനകളെ അനുവദിക്കുക, ശബരിമലയ്ക്കായി സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുക തുടങ്ങിയ സുപ്രധാന ആവശ്യങ്ങളും സംഘടന ഉന്നയിച്ചു.

തിരുവനന്തപുരം :  ശബരിമലയിലെ സ്വര്‍ണം കവര്‍ച്ചചെയ്യപ്പെട്ട കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ (SASS) ദേശീയ ചെയര്‍മാന്‍, ആര്‍. മുരുകന്‍ സെല്‍വന്‍ ആവശ്യപ്പെട്ടു. ശബരിമലയിലെ സ്വര്‍ണ്ണ മോഷണവുമായി ബന്ധപ്പെട്ട് ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തരില്‍ ഇപ്പോഴും ആശങ്ക നിലനില്‍ക്കുന്നുണ്ട്. പ്രത്യേക അന്വേഷണ സംഘം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തിയിട്ടും നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചിട്ടില്ല. ശബരിമലയുടെ പവിത്രത സംരക്ഷിക്കുന്നതിനും തീര്‍ത്ഥാടകര്‍ക്ക് മതിയായ സൗകര്യങ്ങളും പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും, സംസ്ഥാന സര്‍ക്കാരിനും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തീര്‍ത്ഥാടനകര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനു വേണ്ടി നിരവധി നടപടികള്‍ നിലക്കലും പമ്പയിലും സന്നിധാനത്തും ഏര്‍പ്പെടുത്തണ്ടതുണ്ട്. ശബരിമല അയ്യപ്പ സേവാ സമാജം പോലുള്ള അംഗീകൃത അയ്യപ്പ സംഘടനകള്‍ക്ക് ദേവസ്വം ബോര്‍ഡിന്റെ നിര്‍ദ്ദിഷ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി ഭക്തര്‍ക്ക് സേവനം നല്‍കാന്‍ അനുവാദം നല്‍കണമെന്നും ആര്‍. മുരുകന്‍ സെല്‍വന്‍ ആവശ്യപ്പെട്ടു. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട സൗകര്യങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന വാണിജ്യവല്‍ക്കരണത്തില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ശബരിമലയെ വരുമാനം ഉണ്ടാക്കുന്ന ഒരു സ്ഥാപനമായിട്ടല്ലാതെ മറിച്ച് ഒരു പുണ്യ തീര്‍ത്ഥാടന കേന്ദ്രമായി കാണണം. സാധാരണ ഭക്തന്മാരുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്ന നയങ്ങളുണ്ടാകണം.

ശബരിമല അയ്യപ്പസേവ സമാജം, ഭൂതനാഥ ട്രസ്റ്റ്, അഖില ഭാരത അയ്യപ്പസേവാ സംഘം തുടങ്ങിയ അംഗീകൃത സംഘടനകള്‍ക്കു സന്നിധാനത്തും ദേവസ്വം ബോര്‍ഡുകള്‍ നിയന്ത്രിക്കുന്ന മറ്റ് ക്ഷേത്രങ്ങളിലും അന്നദാനം നല്‍കുന്നതടക്കമുള്ള സേവന പ്രവര്‍ത്തനങ്ങളുടെ നീണ്ട ചരിത്രമുണ്ടെന്ന് ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി. ദക്ഷിണേന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 81-ലധികം അയ്യപ്പസേവാ കേന്ദ്രങ്ങളില്‍ സൗജന്യ അന്നദാനം, വിശ്രമ സൗകര്യങ്ങള്‍ തുടങ്ങിയവ SASS നല്‍കുന്നുണ്ട്. കഴിഞ്ഞ മണ്ഡല - മകരവിളക്ക് സീസണില്‍ 40 ലക്ഷത്തിലധികം അയ്യപ്പ ഭക്തര്‍ക്ക് സൗജന്യ അന്നദാനം സേവനം പ്രയോജനപ്പെട്ടു. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സന്നിധാനത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്കുകള്‍ ഭക്തരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സുതാര്യവും നിയന്ത്രിതവുമായ ഒരു ചട്ടക്കൂടിന് കീഴില്‍ അന്നദാനം സേവനങ്ങള്‍ പുനരാരംഭിക്കാന്‍ മേലെ സൂചിപ്പിച്ചിട്ടുള്ള അംഗീകൃത അയ്യപ്പ ഭക്തജന സംഘടനകളെ അനുവദിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഭക്തര്‍ക്ക് നിലയ്ക്കലിനും പമ്പയ്ക്കും ഇടയിലുള്ള ഗതാഗതം സൗജന്യമായി ലഭ്യമാക്കണമെന്നും അയ്യപ്പ സേവാ സമാജം ചെയര്‍മാന്‍ ആവശ്യപ്പെട്ടു. KSRTCക്ക് അത്തരം സേവനങ്ങള്‍ സ്വതന്ത്രമായി നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍, കെഎസ്ആര്‍ടിസിയുടെ മേല്‍നോട്ടത്തില്‍ സന്നദ്ധ സംഘടനകളുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. അത്തരത്തില്‍ സര്‍വീസ് നടത്തുന്ന സംഘടനകളോട് സഹകരിക്കാന്‍ അയ്യപ്പ സേവാ സമാജം ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.

എരുമേലി, അഴുത, കരിമല വഴിയുള്ള പരമ്പരാഗത തീര്‍ത്ഥാടന പാതയിലൂടെ വരുന്ന ഭക്തര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. പരമ്പരാഗത പാതയിലൂടെ വരുന്ന തീര്‍ത്ഥാടകര്‍ക്ക് പതിനെട്ടാം പടിയിലേക്ക് നേരിട്ട് എത്തുന്നതിന് കരിമലയില്‍ നേരത്തെ നല്‍കിയിരുന്ന പാസ് സംവിധാനം പുനഃസ്ഥാപിക്കണം. വിദഗ്ധര്‍, അയ്യപ്പ ഭക്ത സംഘടനാ പ്രതിനിധികള്‍, ശബരിമല വികസനത്തില്‍ വ്യക്തമായ കാഴ്ചപ്പാടുള്ളവര്‍ എന്നിവരുമായി കൂടിയാലോചിച്ച് ശബരിമലയ്ക്കായി 50 വര്‍ഷത്തെ സമഗ്രമായ ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. തീര്‍ത്ഥാടക സൗകര്യങ്ങള്‍, ജനക്കൂട്ട നിയന്ത്രണം, ശുചിത്വം, ഗതാഗതം, പരിസ്ഥിതി സംരക്ഷണം, ഭാവിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെ അഭിസംബോധന ചെയ്യുന്നതായിരിക്കണം പദ്ധതി. പൊതുജനാഭിപ്രായം തേടിയ ശേഷം സുതാര്യവും സമയബന്ധിതവുമായ രീതിയില്‍ പദ്ധതി നടപ്പിലാക്കണം.

കൂടുതല്‍ തീര്‍ത്ഥാടകരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ആധുനിക ക്യൂ മാനേജ്‌മെന്റ് സൗകര്യങ്ങള്‍ വികസിപ്പിക്കണം. 500 പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യത്തോട് കൂടി ക്യു കോംപ്ലക്‌സ് വേണം. കുടിവെള്ളം, ശൗചാലയം, ലഘു ഭക്ഷണം ലഭ്യമാകുന്ന കടകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ക്യൂ കോംപ്ലക്‌സില്‍ ഉണ്ടാകണം. കുഞ്ഞു കുട്ടികളും വൃദ്ധന്മാരുമായി കൂട്ടത്തോടെ വരുന്ന അയ്യപ്പ ഭക്തന്മാര്‍ മണിക്കൂറുകളോളം വെള്ളവും ഭക്ഷണവും ഇല്ലാതെ ക്യൂ നില്‍ക്കേണ്ടിവരുന്ന സാഹചര്യം ഇല്ലാതാകണം.

ശബരിമല സന്ദര്‍ശിക്കുന്ന ഭക്തരുടെ എണ്ണം വര്‍ഷം തോറും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ദീര്‍ഘകാല അടിസ്ഥാനസൗകര്യ ആസൂത്രണം അനിവാര്യമാണ്. ഈ സാഹചര്യത്തില്‍, ക്ഷേത്ര വികസനത്തിനും ഹിന്ദു സമൂഹത്തിന്റെ ക്ഷേമത്തിനും മാത്രമായി സുതാര്യത, ഉത്തരവാദിത്തം, ക്ഷേത്ര വിഭവങ്ങളുടെ ശരിയായ ഉപയോഗം എന്നിവ ഉറപ്പാക്കുന്ന ഒരു ദേശീയ ക്ഷേത്ര ഭരണ ചട്ടക്കൂട് രൂപീകരിക്കണമെന്നും ശബരിമല അയ്യപ്പ സേവാ സമാജം ആവശ്യപ്പെട്ടു. മുതിര്‍ന്ന ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍, അംഗീകൃത അയ്യപ്പ സംഘടനകളില്‍ നിന്നുള്ള പ്രതിനിധികള്‍, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികള്‍ എന്നിവരുടെ പ്രാതിനിധ്യം ഉള്‍പ്പെടുന്ന ഒരു സ്വതന്ത്ര ശബരിമല അതോറിറ്റി രൂപീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. കാര്യക്ഷമമായ ഭരണനിര്‍വ്വഹണവും ദീര്‍ഘകാല ആസൂത്രണവും സാധ്യമാക്കുന്നതിന് ഇത് വളരെ സഹായകമാകും എന്ന കാര്യത്തില്‍ സംശയമില്ല.

ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ദേവസ്വം ബോര്‍ഡ് അധികാരികള്‍, ദേവസ്വം മന്ത്രി, മുഖ്യമന്ത്രി, ബഹു. ഹൈക്കോടതിയിലുള്ള ദേവസ്വം ബെഞ്ച്, സ്പെഷല്‍ കമ്മീഷണര്‍ എന്നിവരെ കണ്ടു നിവേദനം സമര്‍പ്പിക്കുമെന്നും, അതോടൊപ്പം അയ്യപ്പ ഭക്തജനങ്ങളുടെ തീര്‍ത്ഥാടനം സുഗമമാക്കിന്നതിനും ക്ഷേമം ഉറപ്പാക്കുന്നതിനുമായി തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രാ, മഹാരാഷ്ട്ര സര്‍ക്കാരുകളുടെ സഹകരണം അഭ്യര്‍ത്ഥിക്കുന്നതായും മുരുകന്‍ സെല്‍വന്‍ പറഞ്ഞു. 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരള കോൺ​ഗ്രസ് എമ്മിന് മുന്നിൽ ഓഫറുമായി ഷോൺ ജോർജ്; 'തീരുമാനമെടുക്കേണ്ടത് അവരുടെ പാർട്ടി, വേണമെങ്കിൽ ബിജെപിക്കൊപ്പം ചേരാം
മെൻസ് അസോസിയേഷനെ തള്ളി രാഹുൽ ഈശ്വർ; 'കെഎസ്ആർടിസിയിൽ പുരുഷന് കൂടി ആനുകൂല്യം വേണം, പക്ഷേ...'