
കൊച്ചി : എറണാകുളം എടവനക്കാട് ജപ്തി ഭീഷണി നേരിടുന്ന പത്തുവയസുകാരി വൈഗയുടെ ദുരവസ്ഥ പുറത്ത് വന്നതോടെ ഇടപെട്ട് എറണാകുളം ജില്ല ഭരണകൂടം. കൊച്ചി തഹസിൽദാരോടും ജില്ലാ ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് നൽകാൻ എറണാകുളം കളക്ടർ എൻഎസ് കെ ഉമേഷ് ആവശ്യപ്പെട്ടു. റിപ്പോർട്ട് അനുസരിച്ച് കുട്ടിയുടെ പേരിലുള്ള സർക്കാർ വിഹിതമായ 8 ലക്ഷം രൂപ അനുവദിക്കുന്നത് പരിഗണിക്കാൻ തീരുമാനമായി. വാഹനാപകടത്തിൽ അമ്മയും കൊവിഡിൽ അച്ഛനും മരിച്ച കുഞ്ഞിന്റെ അക്കൗണ്ടിലുള്ള കേന്ദ്ര സംസ്ഥാന വിഹിതം 18 വയസിന് ശേഷമാണ് കുട്ടിക്ക് കിട്ടുക. വൈഗയുടെയും അച്ഛമ്മയുടെയും ദുരിതം ഏഷ്യാനെറ്റ് ന്യൂസ് ഇന്ന് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഇടപെടൽ.
10 വയസിനിടയിൽ ജീവിതത്തിലുണ്ടായ തുടർച്ചയായ പ്രഹരങ്ങളിൽ പകച്ച് നിൽക്കുകയാണ് എറണാകുളം എടവനക്കാട്ടെ വൈഗ എന്ന കുരുന്ന്. വാഹനാപകടത്തിൽ അമ്മയും പിന്നാലെ കൊവിഡ് ബാധിതനായി അച്ഛനും മരിച്ചതോടെ ജപ്തി ഭീഷണിയിലായ വീട്ടിൽ അച്ഛമ്മ മാത്രമാണ് വൈഗയ്ക്ക് കൂട്ടായുളളത്. അച്ഛന്റെ മരണത്തെ തുടർന്ന് കിട്ടിയ സർക്കാർ വിഹിതം അക്കൗണ്ടിൽ ഉണ്ടെങ്കിലും ഇതിനായി 18 വയസ് വരെ കാത്തിരിക്കണം. ബാധ്യത പരിശോധിച്ച് തുക അനുവദിക്കണം എന്ന ആവശ്യം എറണാകുളം ജില്ലാ ഭരണകൂടവും പരിഗണിച്ചില്ല
ബൈക്ക് അപകടത്തിൽ അമ്മ മരിക്കുമ്പോൾ കുഞ്ഞിന് പ്രായം 3 വയസായിരുന്നു. നാല് വർഷത്തിന് ശേഷമാണ് കൊവിഡ് ബാധിതനായി അച്ഛനും മരണമടയുന്നത്. വാടക വീട്ടിൽ വൈഗയ്ക്ക് ഒപ്പം അച്ഛമ്മ റീത മാത്രമാണുളളത്. തീരാ നൊമ്പരത്തിനിടയിൽ ഇടിഞ്ഞു വീഴാറായ വീടിന് പകരം ലൈഫ് പദ്ധതിയിൽ വീടു പണിയും തുടങ്ങി.എന്നാൽ പെയിന്റിംഗ് തൊഴിലാളിയായിരുന്ന അച്ഛൻ ഷൈജുവിന്റെ മരണത്തോടെ നേരത്തെ ഉണ്ടായ ബാങ്ക് വായ്പ കുടിശിക ആയി. എടവനക്കാട് സഹകരണ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസും എത്തി.3 ലക്ഷം രൂപ അടക്കണം. ചെമ്മീൻ കിള്ളിയും വീട്ടു ജോലിയെടുത്തും റീതയ്ക്കു താങ്ങാൻ ആകുന്നതല്ല ബാധ്യത.
കൊവിഡിൽ അച്ഛൻ കൂടി നഷ്ടപെട്ട കുഞ്ഞിന് കേന്ദ്ര സംസ്ഥാന വിഹിതമായി 8 ലക്ഷം രൂപ ബാങ്കിൽ ഉണ്ട്. ചട്ട പ്രകാരം ഘട്ടം ഘട്ടം ആയി 18ഉം 21ഉം വയസ്സിലാണ് ഇത് കിട്ടുക. കുഞ്ഞു കഴിയുന്ന വീടിന്റെ ബാധ്യത അറിയിച്ച് ജില്ലാ കളക്ടർക്ക് കത്ത് നൽകിയെങ്കിലും നടപടിയുണ്ടായില്ല.
സുമനസുകൾ കനിഞ്ഞാൽ വൈഗക്കും അച്ഛമ്മക്കും സമാധാനമായി ഈ വീട്ടിൽ അന്തിയുറങ്ങാം.
വൈഗ എൻ എസ് & റീത
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
എടവനക്കാട് ബ്രാഞ്ച്
അക്കൗണ്ട് നമ്പർ 741302120002081
IFSC കോഡ് UBIN0574139
Gpay +919745053940
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam