Latest Videos

NEET: അടിവസ്ത്രം അഴിച്ചുള്ള പരിശോധന നടത്തിയത് ദിവസക്കൂലിക്കെത്തിയവര്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

By Web TeamFirst Published Jul 20, 2022, 2:26 PM IST
Highlights

ദേശീയ തലത്തിൽ നടക്കുന്ന പരീക്ഷയ്ക്ക് കുട്ടികളെ പരിശോധിച്ചത് 500 രൂപ കൂലിക്ക് നിയോഗിക്കപ്പെട്ട ഒരു പരിശീലനവും ഇല്ലാത്തവരാണെന്ന വിവരമാണ് പുറത്ത് വന്നത്. ആയൂര്‍ മാര്‍ത്തോമാ കോളേജില്‍ പരിശോധനയ്ക്കുള്ളവരെ എത്തിച്ച ജോബി ജീവൻ തന്നെ ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. 

കൊല്ലം: നീറ്റ് പരീക്ഷയിൽ കുട്ടികളെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ദേശീയ തലത്തിൽ നടക്കുന്ന പരീക്ഷയ്ക്ക് കുട്ടികളെ പരിശോധിച്ചത് 500 രൂപ കൂലിക്ക് നിയോഗിക്കപ്പെട്ട ഒരു പരിശീലനവും ഇല്ലാത്തവരാണെന്ന വിവരമാണ് പുറത്ത് വന്നത്. ആയൂര്‍ മാര്‍ത്തോമാ കോളേജില്‍ പരിശോധനയ്ക്കുള്ളവരെ എത്തിച്ച ജോബി ജീവൻ തന്നെ ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. 

ആളുകളെ അയച്ചത് കരുനാഗപ്പള്ളി സ്വദേശി ആവശ്യപ്പെട്ടത് പ്രകാരം ആണെന്നും  അടിവസ്ത്രം അഴിക്കാൻ പരിശോധിച്ചവർ പറഞ്ഞിട്ടില്ല എന്നും
ജോബി ജീവൻ പറഞ്ഞു.  കരുനാഗപ്പള്ളി സ്വദേശി അരവിന്ദാക്ഷൻപിള്ള  പറഞ്ഞതനുസരിച്ചാണ് എട്ടു പേരെ കോളേജിലേക്ക് അയച്ചത്.  ആർക്കും പരിശീലനം ഒന്നും ലഭിച്ചിരുന്നില്ല.  500 രൂപ വേതന അടിസ്ഥാനത്തിലാണ് ആളുകളെ വിട്ടത്.  സ്റ്റാർ ഏജൻസിയായ നീറ്റ് അധികൃതരുമായും സംസാരിച്ചിട്ട് ഉണ്ടായിരുന്നില്ല.  കരുനാഗപ്പള്ളി സ്വദേശി മൊബൈൽ ഫോണിൽ അയച്ചുകൊടുത്ത കാര്യങ്ങളാണ് കോളേജിൽ ചെയ്തത്.

Read Also: നീറ്റ് പരീക്ഷാർത്ഥികളുടെ വസ്ത്രധാരണത്തെക്കുറിച്ച് എൻടിഎ നിർദ്ദേശങ്ങളെന്തൊക്കെ?

മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു വിദ്യാർത്ഥികളെ  പരിശോധിക്കാനാണ് നിര്‍ദ്ദേശിച്ചിരുന്നത്.  അടിവസ്ത്രം അടക്കം അഴിക്കാൻ  പരിശോധന ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർ പറഞ്ഞിട്ടില്ല.  ഈ സംഭവത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം കോളേജ് അധികൃതർക്കാണ്.  നിലവിൽ അറസ്റ്റിൽ ആയിട്ടുള്ളവർ നിരപരാധികളാണെന്നും ജോബി ജീവന്‍ പറഞ്ഞു.  ജോബി ജീവന്റെ മകൾ അടക്കമുള്ളവരാണ് അറസ്റ്റിൽ ആയിട്ടുള്ളത്. 

 

അന്വേഷണത്തിന് മൂന്നംഗ സമിതി

നീറ്റ് പരീക്ഷയ്ക്കായി അടിവസ്ത്രം അഴിപ്പിച്ചെന്ന വിദ്യാർത്ഥിനികളുടെ പരാതി അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ച് എന്‍ടിഎ. ഡോ. സാധന പരഷാര്‍, ഒ ആര്‍ ഷൈലജ, സുചിത്ര ഷൈജിന്ത് എന്നിവരാണ് അംഗങ്ങള്‍. തിരുവനന്തപുരം സരസ്വതി വിദ്യാലയം പ്രിൻസിപ്പലാണ് ഷൈലജ. കൊല്ലം ആയൂരിലെ നീറ്റ് കേന്ദ്രത്തിലെ നടപടിയെ കുറിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നിർദ്ദേശ പ്രകാരം എൻടിഎ സമിതിയെ നിയോഗിച്ചത്. നാല് ആഴ്ച്ചയ്ക്കം സമിതി റിപ്പോർട്ട് നൽകണം. 

Read Also; നീറ്റ് പരീക്ഷ ;അടിവസ്ത്രം അഴിപ്പിച്ച സംഭവം: അറസ്റ്റിലായവരുടെ ബന്ധുക്കൾ പ്രതിഷേധിക്കുന്നു

click me!