
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചതിൽ സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ. കോടതിയിൽ വിശ്വാസമുണ്ടായിരുന്നതായും കോടതി ആ വിശ്വാസം കാത്തുവെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും സുധാകരന്റെ മക്കളായ അഖിലയും അതുല്യയും കണ്ണീരോടെ മാധ്യമങ്ങളോട് പറഞ്ഞു.
കോടതിയിൽ വിശ്വാസമുണ്ടായിരുന്നു. കോടതി അത് പാലിച്ചു. ഞങ്ങൾക്ക് സന്തോഷമുണ്ട്. അയാൾക്ക് വധശിക്ഷ വാങ്ങിക്കൊടുത്തതിന് വക്കീലന്മാരോടും പൊലീസിനോടും കോടതിയോടും എല്ലാവരോടും നന്ദി. കോടതി ഞങ്ങൾക്ക് ജോലി നൽകാൻ പറഞ്ഞതിൽ സന്തോഷമുണ്ട്. നാട്ടിലേക്ക് ഇനി പോകുന്നില്ല. അച്ഛന്റെയും അച്ചമ്മയുടെയും ഓർമകളാണ് അവിടെ. അത് വിഷമകരമാണ്. പഴയ ഓർമകളൊക്കെ വരുമെന്നതിനാൽ അവിടേക്ക് ഇനി പോകുന്നില്ല. 20 ലക്ഷം രൂപ പിഴത്തുക നൽകാൻ പറഞ്ഞത് വലിയ സഹായമാകുമെന്നും പെൺകുട്ടികൾ പറഞ്ഞു.
ചെന്താമരയ്ക്ക് ഒന്നും ഭയമില്ലെന്നും ചെന്താമര അപ്പീലിന് പോയാൽ തങ്ങളും അപ്പീലിന് പോകുമെന്നും അതുല്യയും അഖിലയും പറഞ്ഞു. 'അയാൾക്ക് ഒന്നിനെയും പേടിയില്ല. അയാളുടെ മുഖഭാവത്തിൽ മാറ്റമില്ല. അയാൾ അനുഭവിച്ച് ഉള്ളിൽ കിടക്കണം. അയാൾ അപ്പീലിന് പോയാൽ നമ്മളും അപ്പീലിന് പോകും', സുധാകരൻ്റെ മക്കൾ പറഞ്ഞു.
കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് തൂക്കുകയറാണ് കോടതി വിധിച്ചത്. പ്രതി 20 ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും ഈ തുക സുധാകരൻ്റെ മക്കൾക്ക് നൽകണമെന്നും വിധിയിലുണ്ട്. സുധാകരൻ്റെ രണ്ടാമത്തെ മകൾക്ക് സർക്കാർ ജോലി നൽകണമെന്നും കോടതി ഉത്തരവിട്ടു.
2025 ജനുവരി 27-നാണ് നെന്മാറ പോത്തുണ്ടി തിരുത്തംപാടത്തെ സുധാകരനെ(56)യും അമ്മ ലക്ഷ്മി(75)യെയും ചെന്താമര വെട്ടിക്കൊന്നത്. 2019-ൽ സുധാകരൻ്റെ ഭാര്യ സജിതയെയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് പ്രതി രണ്ടുപേരെ കൂടി കൊലപ്പെടുത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam